ന്യൂഡൽഹി: ജമ്മു കശ്‌മീരിൽ ചൈനീസ് നിർമിത റൈഫിൾ സ്‌കോപ്പ് ((ആയുധത്തിൽ ഘടിപ്പിക്കാവുന്ന ദൂരദർശിനി) കണ്ടെത്തി. ജമ്മു മേഖലയിലെ അസ്രാറാബാദിൽ എൻഐഎ ആസ്ഥാനത്തിന് സമീപമാണ് സംഭവം. മാലിന്യക്കൂമ്പാരത്തിൽ നിന്ന് ആറ് വയസുള്ള ഒരു ആൺകുട്ടിക്കാണ് റൈഫിൾ സ്‌കോപ്പ് കിട്ടിയത്. കളിപ്പാട്ടമാണെന്ന് കരുതി കുട്ടി ഇതെടുത്ത് കളിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കളാണ് പൊലീസിനെ അറിയിച്ചത്.
കണ്ടെടുത്ത തോക്കിന്റെ ഭാഗം അസാൾട്ട്, സ്‌നൈപ്പർ റൈഫിളുകളിൽ ഉപയോഗിക്കുന്നതാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ചൈനീസ് ഉപകരണം എൻഐഎ ആസ്ഥാനത്തിനും ജമ്മു കശ്മീർ പൊലീസ് സുരക്ഷാ ആസ്ഥാനത്തിനും ഇടയിലാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സെൻട്രൽ റിസർവ് പോലീസ് സേനയുടെ (സിആർപിഎഫ്) ബറ്റാലിയൻ ആസ്ഥാനവും സശസ്ത്ര സീമ ബൽ (എസ്‌എസ്‌ബി) സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.
ഉപകരണം എങ്ങനെയാണ് പ്രദേശത്ത് എത്തിയതെന്ന് പൊലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) വിശദമായി അന്വേഷിക്കുകയാണ്. സംഭവത്തിൽ സാംബ സ്വദേശിയായ 24 കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വക്താവ് പറഞ്ഞു.















