ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചു. ന്യുസിലൻഡ് പ്രസിഡന്റ് ക്രിസ്റ്റഫർ ലക്സനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപിച്ചത്. അഞ്ച് റൗണ്ട് ചർച്ചകൾക്ക് ശേഷമായിരുന്നു തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം വർദ്ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും സ്വതന്ത്ര വ്യാപാര കരാർ സഹായിക്കും.
ഈ വർഷം മാർച്ചിലാണ് കറാറുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചത്. വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലും ന്യൂസിലൻഡിലെ വ്യാപാര നിക്ഷേപ മന്ത്രി ടോഡ് മക്ലേയും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഔദ്യോഗിക തുടക്കം.
മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഉത്പ്പാദനം, അടിസ്ഥാനസൗകര്യങ്ങൾ, സേവനങ്ങൾ, തൊഴിൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും കരാർ സഹായകരമാകുമെന്നാണ് കണ്ടെത്തൽ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകും. പ്രതിരോധം, കായികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പുരോഗതിയും കൈവരിക്കുന്നു.
ഇന്ത്യയിലേക്കുള്ള ന്യൂസിലൻഡിന്റെ കയറ്റുമതിയുടെ തീരുവ ഈ കരാറിലൂടെ ഒഴിവാകുകയോ കുറയുകയോ ചെയ്യുന്നു. ചർച്ചകൾ തുടങ്ങി ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് കരാറിലെ സുപ്രധാന പ്രഖ്യാപനം.















