മുംബൈ: തൊണ്ണൂറ്റി മൂന്നാമത് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ മുംബൈയിൽ നിന്ന് തീർത്ഥാടകർ എത്തും. ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യൂണിയന്റെ നേതൃത്വത്തിൽ 50 ലധികം തീർത്ഥാടകരാണ് ശിവഗിരിയിൽ എത്തുന്നത്. ഡിസംബർ 28 ട്രെയിൻ മാർഗ്ഗം സംഘം യാത്ര തിരിക്കും 30-31 തിയതികളിലെ തീർത്ഥാടന പരിപാടികളിൽ പങ്കുകൊണ്ടശേഷം 2026 ജനുവരി 01 ന് മുംബൈയിലേക്ക് മടങ്ങും. യൂണിയൻ വൈസ് പ്രസിഡന്റ് ടി.കെ.മോഹൻ, മുൻ യൂണിയൻ സെക്രട്ടറി ടി.കെ.വാസു എന്നിവരാണ് തീർത്ഥാടനയാത്ര സംഘത്തെ നയിക്കുന്നത്.
ലോക നന്മയിലും മനുഷ്യനന്മയും ലക്ഷ്യമാക്കികൊണ്ട് ശ്രീനാരായണ ഗുരു വിഭാവനം ചെയ്‌തത്. വിദ്യാഭ്യാസം, ശുചിത്വം, ഇശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പരിശീലനം എന്നി വിഷയങ്ങൾ അധികരിച്ച് സെമിനാറുകൾ സംഘടിപ്പിക്കുന്നതിനാൽ ശിവഗിരി തീർത്ഥാടനം അറിവിന്റെ തീർത്ഥാടനം എന്നും അറിയപ്പെടുന്നുണ്ട്.
ശരീര ശുദ്ധി, ആഹാര ശുദ്ധി ,മനശുദ്ധി, വാക്ക് ശുദ്ധി, കർമ്മ ശുദ്ധി എന്ന പഞ്ചശുദ്ധിയോടുകൂടി പത്ത് ദിവസത്തെ വ്രതം ആചരിച്ചാണ് തീർത്ഥടനത്തിൽ പങ്കുകൊള്ളുന്നതെന്ന് യൂണിയൻ പ്രസിഡന്റ് എം.ബിജു കുമാർ അറിയിച്ചു.















