കൊച്ചി: സേവ് ബോക്സ് ആപ് നിക്ഷേപത്തട്ടിപ്പുകേസിൽ നടൻ ജയസൂര്യയ്‌ക്ക് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സമൻസ് അയച്ചു. ജനുവരി ഏഴിന് ഹാജരാകാനാണ് നിർദേശം. ജയസൂര്യയെ വീണ്ടും വിളിപ്പിക്കുമെന്ന് ഇ ഡി വൃത്തങ്ങൾ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. കേസിൽ നേരത്തെ രണ്ട് തവണ ജയസൂര്യയെയും ഭാര്യ സരിതയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു.
ഓൺലൈൻ ലേല ആപ്പായ സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസഡറായി ജയസൂര്യക്ക് കരാർ ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ചോദ്യംചെയ്യൽ. അറസ്‌റ്റിലായ ആപ്പിന്റെ സ്ഥാപകൻ വിയ്യൂർ സ്വദേശി സ്വാതിക് റഹീമും ജയസൂര്യയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നാണ് ഇ ഡി പരിശോധിച്ചത്. ജയസൂര്യയുടെ ഭാര്യ സരിതയുടെ അക്കൗണ്ടിലേക്കും പണം വന്നതായും സംശയിക്കുന്നു. സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് ജയസൂര്യയായിരുന്നു. കരാറിന്റെ ഭാഗമായി ജയസൂര്യക്ക് ലഭിച്ച പണം, സ്ഥാപനം നടത്തിയ തട്ടിപ്പിൽനിന്നുള്ളതാണ് എന്നാണ് ഇ ഡിയുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയസൂര്യയെ ഇ ഡി വീണ്ടും ചോദ്യംചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ സിനിമാതാരങ്ങളെ ചോദ്യം ചെയ്‌തേക്കും.
സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു . ഈ സംഭവത്തിൽ സ്ഥാപന ഉടമ സ്വാതിഖ് റഹീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. 43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്.
ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമായ സേവ് ബോക്സ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു നൽകിയ വാഗ്ദാനം. ഇതേപേരില്‍ മൊബൈല്‍ ആപ്പും ഇവർ പുറത്തിറക്കിയിരുന്നു.















