ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്രദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രദേശത്തെ മദ്രസയിലെ അദ്ധ്യാപകനായ യാസിൻ അറാഫത്ത് (25) ആണ് പിടിയിലായത്. ആക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും യാസിൻ അറാഫത്ത് മുഖ്യപങ്കുവഹിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ദീപുവിനെ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയതും മരത്തിൽ കെട്ടിത്തൂക്കി തീകൊളുത്തിയതും യാസിനാണെന്ന് കണ്ടെത്തിയിരുന്നു
മുൻപ് പ്രതി ശേഖബാരി പള്ളിയിൽ ഇമാമായി ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു . കഴിഞ്ഞ 18 മാസമായി ഇയാൾ മദ്രസയിൽ പഠിപ്പിച്ചുവരികയാണ്. വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് അയാൾ മദ്രസയിൽ ജോലി നേടിയത്. ദിപു ചന്ദ്ര ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. തലസ്ഥാനമായ ധാക്കയിലെ മദ്രസകളിലായിരുന്നു ഒളിവിൽ താമസിച്ചതെന്നും പൊലീസ് പറഞ്ഞു.
ഡിസംബർ 18 നാണ് ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിലെ ടെക്സ്റ്റൈൽ ഫാക്ടറിയിലെ തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ ഇസ്ലാമിസ്റ്റുകൾ മർദ്ദിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി കത്തിച്ചത്. കേസിൽ ഇതുവരെ 21 പേരെ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ ഒമ്പത് പേർ കോടതിയിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്















