കൊച്ചി: തന്ത്രി കണ്ഠരര് രാജീവരുടെ വസതിയിൽ നിന്നും വാജി വാഹനം പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി തന്ത്ര സമാജമുൾപ്പെടെയുള്ള സംഘടനകൾ. എസ്ഐടി യുടേത് ക്രൂരമായ നsപടിയാണെന്നും അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.
എസ്ഐടിയുടേത് അവഹേളനപരമായ സമീപനമാണ്. മിക്കവാറും പഴയ തന്ത്രിമാരുടെ വീടുകളിൽ ഇത്തരം വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ട്. ദേവന്മാരെ കുടുംബാംഗമായിട്ടാണ് തന്ത്രിമാർ കാണുന്നത്. തന്ത്രിക്ക് വാജി വാഹനം നൽകിയത് ദേവസ്വം ബോർഡാണ്. എന്നിട്ടും കീഴ്വഴക്കമനുസരിച്ച് നൽകിയതാണെന്ന് ദേവസ്വം ബോർഡ് എന്തുകൊണ്ട് പറയുന്നില്ല. അല്ലാത്ത പക്ഷം ദേവസ്വം ബോർഡ് ഭാരവാഹികളും കുറ്റക്കാരാണ്.
ദേവസ്വം ബോർഡിന്റേത് തന്ത്രിയെ കുടുക്കാനുള്ള ശ്രമമാണ്. രേഖാമൂലം ആവശ്യപ്പെട്ടാൽ മാത്രം കൊടുത്താൽ മതി തന്ത്രി അനുജ്ഞ നൽകിയാൽ മതി. അല്ലാത്തപക്ഷം അനുജ്ഞ രേഖാമൂലം കൊടുക്കേണ്ടതില്ല. ഭരണപരമായ കാര്യങ്ങളിൽ തന്ത്രിയ്‌ക്ക് ഇടപെടാനാകില്ലെന്ന് ദേവസ്വം മാന്വലിൽ തന്നെ പറയുന്നുണ്ട്.
ദേവസ്വം ബോർഡിന്റെ പ്രവർത്തനം നിയമാനുസൃതമല്ലെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. പ്രവർത്തനം കമ്പ്യൂട്ടർ വൽക്കരിക്കണമെന്ന ആവശ്യം കാലങ്ങളായl ഉന്നയിക്കുന്നുണ്ട്. തന്ത്രി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്ത്രിയെ അനുകൂലിക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കി.
ആചാര്യന് ദാനം കൊടുക്കാമെന്നാണ് തന്ത്രശാസ്ത്രത്തിൽ പറയുന്നത്. തന്ത്രി ദേവസ്വം ബോർഡിന്റെ തൊഴിലാളിയല്ല. തന്ത്രിയ്‌ക്ക് ശമ്പളമല്ല ദക്ഷിണയാണ് ഉള്ളത്. മനഃപ്പൂർവ്വം കാര്യകാരണങ്ങളില്ലാതെ ആചാരപരമായ വീഴ്‌ച്ച വരുത്തിയാൽ മാത്രമേ തന്ത്രിക്കെതിരെ നടപടിയെടുക്കാൻ സാധിക്കൂവെന്നും സംഘടനകൾ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.















