മലപ്പുറം: എടവണ്ണ ഒതായിൽ സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിരിക്കുന്നുവെന്ന പരശുരാമ ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നും അതിലൂടെ ഭരണഘടനാപരമായ മതേതരത്വം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ഹിന്ദു സാംസ്കാരിക–സാമൂഹിക സംഘടനകൾ രംഗത്തെത്തി.
മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി. വി അൻവർ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം എന്നാണ് ആരോപണം. ക്ഷേത്രം ചരിത്രപരമായ ഹിന്ദു പൈതൃക കേന്ദ്രമാണെന്നും, അവകാശം യഥാർത്ഥ വിശ്വാസികൾക്ക് തിരികെ നൽകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
പൂർണ്ണമായും കല്ലുകൊണ്ട് നിർമ്മിച്ചിരുന്ന ഈ പുരാതന ക്ഷേത്രം ഒരുകാലത്ത് ഹിന്ദുസമൂഹത്തിന്റെ പ്രധാന ആത്മീയ കേന്ദ്രമായിരുന്നു. 1970കളിൽ, ക്ഷേത്രം പൊളിക്കുകയും അതിലെ പുരാതന ശിലകൾ ചാലിയാർ പുഴയിൽ കൊണ്ടു നിക്ഷേപിക്കുകയും ചെയ്തു. നിലവിൽ ക്ഷേത്രത്തിന്റെ അവശിഷ്ടമായി പഞ്ചവർഗ്ഗ ശിലകൾ വൃത്താകൃതിയിൽ അൻവറിന്റെ സ്ഥലത്ത് നിലനിൽക്കുന്നുണ്ടെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടി.
ക്ഷേത്രഭൂമിയും അവശിഷ്ടങ്ങളും സംരക്ഷിക്കുന്നതിനായി സർക്കാർ ഇടപെടണം എന്നും, പുരാവസ്തു വകുപ്പ് ഉൾപ്പെടെ ബന്ധപ്പെട്ട ഏജൻസികളുടെ നേതൃത്വത്തിൽ വിശദമായ ചരിത്ര–പുരാവസ്തു പരിശോധന നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. മതേതരത്വം എന്നത് എല്ലാ മതങ്ങളുടെയും അവകാശങ്ങളും പൈതൃകങ്ങളും സംരക്ഷിക്കുന്നതാണെന്നും, ഒരു മതത്തിന്റെ ചരിത്രപൈതൃകം നിഷേധിക്കുന്നത് ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടി.















