തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന് . 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഞായറാഴ്‌ച വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കുക.55ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് ആണിത്. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങും.
മന്ത്രിമാരായ വി. ശിവന്‍കുട്ടി, അഡ്വ. ജി.ആര്‍. അനില്‍, അഡ്വ. വി.കെ. പ്രശാന്ത് എം.എല്‍.എ, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ വി. പ്രിയദര്‍ശിനി, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഐ.എ.എസ്., സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്., ജൂറി ചെയര്‍പേഴ്‌സണ്‍ പ്രകാശ് രാജ്, രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍ മധു ഇറവങ്കര, ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ഡോ. റസൂല്‍ പൂക്കുട്ടി, കെ.എസ്.എഫ്.ഡി.സി. ചെയര്‍പേഴ്‌സണ്‍ കെ. മധു, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, സെക്രട്ടറി സി. അജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, വേടൻ, ഷംല ഹംസ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്ക് മുഖ്യമന്ത്രി പുരസകാരം നൽകും. ചടങ്ങിനുശേഷം മികച്ച പിന്നണിഗായകർക്കുള്ള പുരസ്‌കാരജേതാക്കളായ കെ എസ് ഹരിശങ്കർ, സെബ ടോമി എന്നിവർ നയിക്കുന്ന സംഗീതപരിപാടിയുമുണ്ട്.















