കൊച്ചി: സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലായി ഇരുപതോളം പിഎഫ്ഐ കേന്ദ്രങ്ങളിലാണ് എൻ എ സംഘം പരിശോധന നടത്തുന്നത്. കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ച പരിശോധന മിക്കയിടത്തും പുലർച്ചെ അവസാനിച്ചു.
ഒളിവിൽ കഴിയുന്ന ആറ് പ്രതികളെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. ഇവർ പിഎഫ്ഐ കേസുകളിലും പാലക്കാട്ടെ ആർഎസ്എസ് കാര്യകർത്താവായ എ. ശ്രീനിവാസൻ വധക്കേസിലും പ്രതികളാണ്. മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ, എറണാകുളം സ്വദേശി മുഹമ്മദ് യാസർ അറാഫത്ത്, പാലക്കാട് സ്വദേശി അബ്ദുൾ റഷീദ്, എറണാകുളം എടവനക്കോട് സ്വദേശി അയൂബ് ടി. എ, മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്ജീൻ കുട്ടി, എറണാകുളം പറവൂർ സ്വദേശി അബ്ദുൾ വഹാബ് എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവർക്ക് ഒളിവിൽ താമസിക്കാൻ സൗകര്യം ഒരുക്കിയവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം, മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ യെമനിലേക്ക് കടന്നതായും സൂചനകളുണ്ട്. പ്രതികൾക്കായി 2024 ൽ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇവരെ കണ്ടെത്തുന്നവർക്ക് ലക്ഷങ്ങളായിരുന്നു പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.















