കോഴഞ്ചേരി: ഭഗവാന് നിവേദിക്കും മുമ്പ് ദേവസ്വം മന്ത്രി വി.എന്‍. വാസവനും സംഘത്തിനും സദ്യ വിളമ്പിയ സംഭവത്തില്‍ ആറന്മുള ക്ഷേത്രത്തില്‍ പ്രായശ്ചിത്ത നടപടികൾ തുടങ്ങി. ഇന്നലെ വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയിലൂടെ ഭഗവാനോട് ക്ഷമാപണം നടത്തി. ഫെബ്രുവരി അഞ്ചിന് ആചാരപരമായ സദ്യയും നടത്തും.
ആചാരലംഘനം നടന്നതില്‍ പരിഹാരം വേണമെന്ന് ദേവസ്വം ബോര്‍ഡിന് തന്ത്രിയുടെ കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിഹാരക്രിയകള്‍ നടത്തുന്നത്. അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവന്‍ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭരണ ചുമതലയിലുള്ള ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉള്‍പ്പെടെ ദേവന് മുന്നില്‍ ഉരുളിവെച്ച് എണ്ണപ്പണം സമര്‍പ്പിക്കും. 11 പറ അരിയുടെ സദ്യയും ഒപ്പം തിടപ്പള്ളിയില്‍ ഒരു പറ അരിയുടെ നേദ്യവും നാല് കറിയും പാകംചെയ്യും.
അഷ്ടമിരോഹിണി സദ്യ ദിനത്തില്‍ ഉണ്ടാക്കിയ എല്ലാ വിഭവങ്ങളും ഉള്‍പ്പെടുത്തിയാണ് 5ന് സദ്യ നടത്തുന്നത്. അഷ്ടമിരോഹിണി സദ്യ ദിവസമാണ് ദേവന് നിവേദിക്കും മുന്‍പ് ദേവസ്വം മന്ത്രി വി.എന്‍. വാസവനും സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവര്‍ക്ക് സദ്യ വിളമ്പിയത്.
തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ ഉച്ചപൂജയ്‌ക്ക് ശേഷം ഭഗവാന് നിവേദിച്ച ശേഷം വിളമ്പുന്നതാണ് ആചാരം. എന്നാൽ ദേവസ്വം മന്ത്രി വി. എൻ വാസവനും സംഘത്തിനും തിരക്കുണ്ടെന്ന് പറഞ്ഞ് ഭഗവാന് നിവേദിക്കാതെ സദ്യ വിളമ്പുകയും ഉണ്ണുകയുമായിരുന്നു.
ഭഗവാന്റെ ജന്മദിനമാണ് അഷ്ടമി രോഹിണി. അതിനാൽ അന്നേ ദിവസത്തെ സദ്യ ഭഗവാന്റെ പിറന്നാൾ സദ്യയാണ്. 52 കരയിലെ പള്ളിയോടക്കാർക്ക് പുറമേ ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്തർക്കും അന്ന് സദ്യ വിളമ്പും. 11.30 യോടെയാണ് ഉച്ചപൂജ ക്രമീകരിച്ചിരിക്കുന്നത്. ഉച്ചപൂജയ്‌ക്ക് ശേഷം കൊടിമര ചുവട്ടിൽ പ്രത്യേകം ക്രമീകരിച്ച സ്ഥലത്ത് ഭഗവാന് സദ്യ നിവേദിക്കും. ശേഷം 52 കരക്കാർക്കും ഭക്തർക്കും വിളമ്പും. ഇതാണ് നൂറ്റാണ്ടുകളായി പിന്തുടരുന്ന ചടങ്ങ്.
ഇത്തവണ തിരക്കുണ്ടെന്ന് പറഞ്ഞ് 10 മണിക്ക് ക്ഷേത്രത്തിൽ എത്തിയ മന്ത്രി ചടങ്ങ് നേരത്തെയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. പത്തരയോടെ മന്ത്രി കൊടിമര ചുവട്ടിൽ എത്തി വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുകയും 52 കരക്കാർക്കും സദ്യ വിളമ്പുകയും ചെയ്തു. ഉച്ച പൂജയ്‌ക്ക് മുമ്പായാണ് ഇതെല്ലാം നടന്നത്. ഉടൻ തന്നെ മന്ത്രിയും സംഘവും സദ്യ കഴിക്കുകയും സ്ഥലം വിടുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം അടക്കമുള്ള നേതാക്കളും കൂടെയുണ്ടായിരുന്നു.
പള്ളിയോടം സേവാസംഘം പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ശ്രദ്ധക്കുറവുണ്ടായെന്നാണ് ഭക്തരുടെ പ്രധാന വിമർശനം. ഹൈന്ദവ ആചാരങ്ങളെ ഹനിക്കുന്ന രീതിയിലുള്ള പെരുമാറ്റം മുൻപും വി. എൻ വാസവന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇത് അതിന്റെ തുടർച്ചയാണ് തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലും കണ്ടത് എന്നും ആരോപണമുണ്ട്.
തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കിടെ ദേവസ്വം മന്ത്രി കടുത്ത ആചാര ലംഘനം നടത്തിയെന്ന് പിനീട് ക്ഷേത്രം തന്ത്രി ചൂണ്ടിക്കാണിക്കുകയായിരുന്നു. ദേവന് നേദിക്കുന്നതിന് മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയത് ഗുരുതരമായ ആചാരലംഘനമാണെന്ന് കാണിച്ചു കൊണ്ട് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി.
‘കഴിഞ്ഞ അഷ്ടമി രോഹിണി ദേവൻ സ്വീകരിച്ചിട്ടില്ല, അതിനാൽ പരിഹാരക്രിയകൾ ചെയ്യണം’ എന്നും കത്തിൽ തന്ത്രി കർശനമായി നിർദേശിക്കുന്നുണ്ട്. തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ മന്ത്രി വാസവനും സംഘവും നടത്തിയ ആചാര ലംഘനം ജനം ടിവിയാണ് ആദ്യം പുറത്തുവിട്ടത്.
പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്രനടയിൽ എണ്ണപ്പണം സമർപ്പിക്കണമെന്നും ചടങ്ങുകൾ ആവർത്തിക്കണമെന്നും തന്ത്രിയുടെ ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കില്ലെന്ന് എല്ലാവരും ചേർന്ന് സത്യം ചെയ്യണമെന്നും തന്ത്രി നൽകിയ കത്തിലുണ്ട്.















