കരക്കാസ് : ആഗോള എണ്ണ ഭീമന്മാർക്കായി വാതിൽ തുറന്ന് വെനസ്വേല. സ്വകാര്യ എണ്ണക്കമ്പനികൾക്ക് അനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
സ്വകാര്യ എണ്ണക്കമ്പനികൾക്ക് രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിക്കുന്നതിനായി വെനസ്വേലൻ മന്ത്രിസഭ രാജ്യത്തെ ഹൈഡ്രോകാർബൺ നിയമത്തിലെ പരിഷ്കരണം അംഗീകരിച്ചു. ഇത് വിദേശ കമ്പനികൾക്ക് വെനസ്വേലയുടെ എണ്ണ മേഖലയിലേക്ക് സ്വതന്ത്രമായി പ്രവേശിക്കാൻ അനുവദിക്കും.
വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി എലോയിന റോഡ്രിഗസ് നിയമ ഭേദഗതിയിൽ ഒപ്പുവച്ചതോടെ രാജ്യത്തെ എണ്ണ മേഖലയിൽ വിദേശ നിക്ഷേപം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അമേരിക്ക മുന്നോട്ട് വെച്ച ആവശ്യങ്ങൾ മിക്കതും നിറവേറ്റിക്കൊണ്ട് വിദേശ കമ്പനികൾക്ക് രാജ്യത്തെ എണ്ണ വ്യവസായത്തിൽ പങ്കെടുക്കാൻ ഈ നിയമം അനുവദിക്കുന്നു. മുമ്പ് സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോലിയോസ് ഡി വെനസ്വേല (PDVSA) നിയന്ത്രിച്ചിരുന്ന ഉൽപാദന പദ്ധതികൾ നേരിട്ട് കൈകാര്യം ചെയ്യാൻ വിദേശ സ്ഥാപനങ്ങളെ അനുവദിക്കുന്ന നിയമനിർമ്മാണമാണ് നടന്നത് , ഈ നിയമപ്രകാരം വെനസ്വേലയുടെ കോടതികൾക്ക് പകരം അന്താരാഷ്‌ട്ര മധ്യസ്ഥതയിലൂടെ തർക്കങ്ങൾ പരിഹരിക്കാൻ കമ്പനികൾക്ക് കഴിയും. വെനിസ്വേലയുടെ എണ്ണ മേഖലയ്‌ക്ക് മേലുള്ള ഉപരോധങ്ങൾ യുഎസ് ലഘൂകരിക്കുന്നതോടെ ഈ നീക്കം ആ രാജ്യത്തെ എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുകയും കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാൽ മറ്റേതൊരു രാജ്യത്തെയും അപേക്ഷിച്ച് വലിയ എണ്ണ ശേഖരമുള്ളതിനാൽ, വിദേശ നിക്ഷേപത്തിൽ നിന്നുള്ള ലാഭം പരമാവധിയാക്കാൻ വെനിസ്വേലയെ പുതിയ നിയമം സഹായിക്കുമെന്ന് ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. പെട്രോളിയോസ് ഡി വെനിസ്വേല സംസ്ഥാന ഉടമസ്ഥതയിൽ തുടരും
അമേരിക്കൻ സൈന്യം നിക്കോളാസ് മഡുറോയെ പിടികൂടി പകരം വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ നിയമിച്ച ശേഷം വാഷിംഗ്ടണിന്റെ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് വെനസ്വേലയുടെ എണ്ണ വ്യവസായം കൂടുതൽ വിദേശ പങ്കാളിത്തത്തിനു തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. 2007 ൽ വെനസ്വേലയിൽ നടന്ന ദേശസാൽക്കരണ നീക്കമാണ് പ്രധാന യുഎസ് എണ്ണ കമ്പനികളെ രാജ്യം വിടാൻ പ്രേരിപ്പിച്ചത് . ഈ നിയമപരിഷ്കാരത്തോടെ അന്നത്തെ ദേശസാൽക്കരണം ഇല്ലാതായി.
വെനസ്വേല നിയമമാറ്റങ്ങൾ അംഗീകരിച്ചയുടനെ, ട്രംപ് ഭരണകൂടം വെനസ്വേലയുടെ എണ്ണ മേഖലയിലുള്ള ഉപരോധങ്ങൾ ലഘൂകരിക്കുന്നതായി പ്രഖ്യാപിച്ചു,
നാർക്കോ തീവ്രവാദി എന്നും വെനസ്വേലയിൽ നിന്ന് അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നുണ്ടെന്നുമുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ഈ മാസം ആദ്യം യുഎസ് സൈനികർ വെനസ്വേലയിൽ നിന്ന് അറസ്റ്റ് ചെയ്ത് നാടുകടത്തിയിരുന്നു.
ഇതിനെത്തുടർന്ന് ന്യൂയോർക്കിൽ നിക്കോളാസിനും ഭാര്യ ഫ്ലോറസിനുമെതിരെ കുറ്റപത്രം സമർപ്പിച്ചു. യുഎസിന്റെ ഈ കടുത്ത നടപടി ലോക രാഷ്‌ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു എങ്കിലും യുഎസ് നിയമപ്രകാരം അന്വേഷണം നടത്തി അവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ട്രംപ് പറയുന്നു.















