തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ഗ്രാമീണ വാർഡുകളിൽ നിന്ന് ഉയർന്നുവന്ന ആവശ്യങ്ങളിലൊന്നുകൂടി യാഥാർത്ഥ്യമാകുന്നു. ഇടറോഡുകളിൽ ഇലക്ട്രിക് ബസുകൾ ഇന്നു മുതൽ വീണ്ടും ഓടിത്തുടങ്ങി. ആദ്യ സർവ്വീസ് മേയർ വി. വി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്ത് നിന്ന് രാവിലെ 7.30 നാണ് സർവീസ് ആരംഭിച്ചത്.
കൊടുങ്ങാനൂര്‍ വാര്‍ഡിലെ കുലശേഖരത്തുനിന്ന് കുരുവിക്കാട്, തിട്ടമംഗലം, കുന്നന്‍പാറ, കുണ്ടമണ്‍കടവ് വഴി കിഴക്കേക്കോട്ടയിലേക്കാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകള്‍ ഇടറോഡുകളില്‍ സര്‍വീസ് നടത്തുക. ഇടറോഡുകളില്‍ ബസ് ഓടുന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകുമെന്നും ആദ്യഘട്ടത്തില്‍ 29 കൗണ്‍സിലര്‍മാരാണ് സര്‍വീസ് ആവശ്യപ്പെട്ടു കത്തു നല്‍കിയതെന്നും മേയര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഉറപ്പുകൾ വെറും വാക്കുകളല്ല, മറിച്ച് ജനങ്ങൾക്കുള്ള കരുതലാണെന്ന് ബിജെപി നേതൃത്വത്തിലുള്ള കോർപ്പറേഷൻ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇടുങ്ങിയ റോഡുകളിലൂടെയും ഗ്രാമീണ മേഖലകളിലൂടെയും സാധാരണക്കാരന് സുഗമമായി യാത്ര ചെയ്യാൻ സൗകര്യമൊരുക്കിയ ഈ തീരുമാനം ബിജെപിയുടെ വികസന നയങ്ങളുടെ വിജയമാണ്.















