തിരുവനന്തപുരം: കണ്‍സ്യൂമര്‍ ഫെഡിലെ 1084 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. ഫെഡിൽ പിൻവാതിൽ നിയമനത്തിനാണ് ശ്രമം നടക്കുന്നത്. തീരുമാനത്തിൽ സഹകരണ സെക്രട്ടറിയും നിയമവകുപ്പും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കോടികളുടെ സഞ്ചിത നഷ്ടമുള്ള സ്ഥാപനത്തിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുവഴി വൻ ബാധ്യതയുണ്ടകുമെന്നാണ് സഹകരണ സെക്രട്ടറി പറയുന്നത്.
പുതിയ നീക്കം സ്ഥാപനത്തിന്റെ തകർച്ചയ്‌ക്കും വലിയ നഷ്ടത്തിനും വഴിയൊരുക്കുമെന്ന് സഹകരണ സെക്രട്ടറി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവടക്കം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇത് വകവെക്കാതെയാണ് മന്ത്രിസഭായോഗത്തിന്റെ പരിഗണനയിൽ നിയമനം വരുന്നത്. 1017 ജീവനക്കാരാണ് താത്കാലിക അടിസ്ഥാനത്തിൽ ഇപ്പോള്‍ ജോലി ചെയ്യുന്നത്. എത്രപേരെ അന്തിമമായി നിയമനം നൽകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
സര്‍ക്കാരുകളുടെ കാലാവധി തീരുന്ന സമയങ്ങളിൽ പിൻവാതിൽ നിയമനം നടക്കുന്നത് പതിവാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാൻ ഇനി ഏതാനും മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിലാണ് പിൻവാതിൽ നിയമവും വഴി ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നത്. നിരവധി സർക്കാർ സ്ഥാപനങ്ങളിൽ ഇതിനോടകം സ്ഥിരനിയമനം നടന്നിട്ടുണ്ട്.















