ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ മുസ്ലിം വിരുദ്ധത പ്രകടിപ്പിച്ചെന്ന ഹർജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് അടുത്താൽ ഇത്തരം ഹർജികൾ വരുന്നത് ദൗർഭാഗ്യകരം എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാരനെ രൂക്ഷമായാണ് കോടതി വിമർശിച്ചത്. എന്തുകൊണ്ടാണ് നിങ്ങൾ ഗുവാഹത്തി ഹൈക്കോടതിയിൽ പോകാത്തത്? അതിന്റെ അധികാരത്തെ ദുർബലപ്പെടുത്തരുത്. സുപ്രീംകോടതിയെ രാഷ്‌ട്രീയ നാടകങ്ങൾക്ക് ഉള്ള വേദിയാക്കരുതെന്നും ഭരണഘടന ധാർമ്മികത പാലിക്കണമെന്നും ഹർജിക്കാരനോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
പരാതികൾ ഉണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഹിമന്ത ബിശ്വശർമ്മയ്‌ക്കെതിര എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും സിപിഐ നേതാവ് ആനി രാജയും അടക്കമുള്ളവരാണ് സുപ്രീകോടതിയെ സമീപിച്ചത്.















