ന്യൂഡെൽഹി: മൻ കി ബാത്തിന്റെ 131-ാമത് എപ്പിസോഡിൽ അവയവദാനം നൽകിയ ആലിൻ ഷെറിന് ആദരവ് അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുനാവായയിൽ നടന്ന കേരള കുംഭമേളയും നരേന്ദ്ര മോദി പരാമർശിച്ചു.
ദൽഹിയിൽ നടന്ന എഐ ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള ആളുകൾ പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. എഐ മേഖലയിലെ ഇന്ത്യയുടെ കഴിവുകൾ അവർ അടുത്തുനിന്ന് കണ്ടു. എഐ യുടെ സഹായത്തോടെ പുരാതന ഗ്രന്ഥങ്ങളും പുരാതന ചരിത്രവും നമ്മൾ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് കണ്ട് വിദേശ അതിഥികൾ അത്ഭുതപ്പെട്ടുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
സൈബർ സുരക്ഷയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി ഡിജിറ്റൽ അറസ്റ്റുകളെക്കുറിച്ചും സ്വീകരിക്കേണ്ട മുൻ കരുതലുകളെക്കുറിച്ചും പരാമർശിച്ചു. “ഡിജിറ്റൽ അറസ്റ്റുകളോട് ഞാൻ നിങ്ങളോട് വിശദമായി സംസാരിച്ചു. അതിനുശേഷം, നമ്മുടെ സമൂഹം ഡിജിറ്റൽ അറസ്റ്റുകളെയും ഡിജിറ്റൽ തട്ടിപ്പുകളെയും കുറിച്ച് കൂടുതൽ ബോധവാന്മാരായിത്തുടങ്ങിയിട്ടുണ്ട്, പക്ഷേ അത്തരം സംഭവങ്ങൾ ഇപ്പോഴും സംഭവിക്കുന്നു”. അദ്ദേഹം പറഞ്ഞു.
അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ കുഞ്ഞുമാലാഖ ആലിൻ ഷെറിനെ മൻകി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയതെന്നും മോദി പരാമർശിച്ചു. എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എന്തൊരു വലിയ തീരുമാനമാണതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തിൽ പ്രതിഫലിച്ചത്. സ്വന്തം കുഞ്ഞ് നഷ്‌ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിന്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആസാദി കാ അമൃത് മഹോത്സവ വേളയിൽ ചെങ്കോട്ടയിൽ നിന്ന് താൻ അഞ്ച് സുപ്രധാന ശക്തികളെക്കുറിച്ച് സംസാരിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. അതിലൊന്നാണ് അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്നുള്ള സ്വാതന്ത്ര്യം. ഇന്ന്, രാജ്യം അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ ഉപേക്ഷിച്ച് ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകങ്ങളെ വിലമതിക്കാൻ തുടങ്ങിയിരിക്കുന്നു. നാളെ, ഫെബ്രുവരി 23 ന്, രാഷ്‌ട്രപതി ഭവനിൽ രാജാജി മഹോത്സവം ആഘോഷിക്കും. ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ ഈ പ്രദർശനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഈ മാസം ആദ്യം നിങ്ങൾ ‘പരീക്ഷ പേ ചർച്ച’ കണ്ടുവെന്നും അതിൽ നിന്ന് എന്തെങ്കിലും പഠിച്ചുവെന്നും ഞാൻ പ്രതീക്ഷിക്കുന്നു . നിങ്ങൾ പരീക്ഷാ പോരാളികളാണ്. നിങ്ങളെല്ലാവരും പൂർണ്ണഹൃദയത്തോടെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.”പ്രധാനമന്ത്രി മോദി പറഞ്ഞു.















