കോഴിക്കോട്: അഹമ്മദ് ദേവർ കോവിലിൽ എംഎൽഎയ്‌ക്ക് നിരോധിത മതഭീകരവാദ സംഘടനയുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് ഉദ്ഘാടനം ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വി.കെ സജീവൻ ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനാണ് അഹമ്മദ് ദേവർ കോവിലിന്റെ സംരക്ഷകനെന്ന് വി.കെ സജീവൻ ചൂണ്ടിക്കാട്ടി. പാർട്ടിക്കുള്ളിൽ നിന്നും അഹമ്മദ് ദേവർകോവിലിനെതിരെ പരാതി ഉയർന്നു കഴിഞ്ഞു. മന്ത്രിക്ക് പിഎഫ്ഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നുള്ളത് ഗൗരവതരമായതാണ്. ഇതിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്.
നിരോധിത സംഘടനകളുടെ സ്ലീപ്പർ സെല്ലായാണ് എംഎൽഎ പ്രവർത്തിക്കുന്നത്. നവകേരള യാത്രയിൽ അടക്കം എംഎൽഎക്കെതിരെ പരാതി ഉയർന്നിരുന്നു. തെരഞ്ഞടുപ്പുകളിൽ ഉൾപ്പെടെ എസ്ഡിപിഐ പോലുള്ള സംഘടനകൾക്ക് വേണ്ടി എംഎൽഎ ഇടനിലക്കാരനായി പ്രവർത്തിക്കുന്നുണ്ട്. ഇതിന് ഇടത്- വലത് രാഷ്‌ട്രീയ പാർട്ടികളുടെ മൗനാനുവാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് കൂടിയായ അഹമ്മദ് ദേവർ കോവിലിന് നിരോധിത മത ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കാണിച്ച് യൂത്ത് ലീഗ് മുൻ പ്രസിഡന്റ് ഷമീർ പയ്യനങ്ങാടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നൽകിയിരുന്നു.















