കോഴിക്കോട്: മലയോര ജനതയുടെ ചിരകാല സ്വപ്നം പൂവണിയാൻ കേന്ദ്രത്തിന്റെ കയ്യൊപ്പ്. ആനയ്‌ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപ്പാതയ്‌ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭിച്ചു. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക് വേഗത്തിൽ എത്താനാകും. 2134.5 കോടി രൂപ ചെലവിൽ നാലുവരിയായാണ് നിർമാണം. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് ആണ് നിർവഹണ ഏജൻസി . വയനാട്ടിൽ 5.58 കിലോമീറ്ററും കോഴിക്കോട് 3.15 കിലോമീറ്ററുമായി 8.73 കിലോമീറ്ററാണ് ദൈർഘ്യം. ഇതിൽ 8.1 കിലോമീറ്റർ ഇരട്ട ടണൽ ആണ് .
60 മാസംകൊണ്ട് പൂർത്തിയാക്കുന്നതോടെ വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിനുള്ള വഴിയാണ് തുറക്കുന്നത് . ഈ പാത താമരശേരി ചുരത്തിലെ ഹെയർ പിൻ വളവുകളിൽ കയറാതെ വയനാട്ടിലേക്കുള്ള വേഗ മാർഗമാകും. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെആർസിഎൽ) ആണ് നിർവഹണ ഏജൻസി. തുരങ്ക മുഖത്തേക്കുള്ള പ്രധാനപാതയുടെ നിർമ്മാണം ആരംഭിച്ചു.















