കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചു. എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹർജിയിൽ ആവശ്യപ്പെട്ടു. പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും ദിലീപ് ഉള്‍പ്പെടെ കേസില്‍ വെറുതെ വിട്ട പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
അപ്പീലിൽ വിചാരണക്കോടതി വിധിയെ പ്രോസിക്യൂഷന്‍ നിശിതമായി വിമര്‍ശിച്ചു. വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീലിൽ ചൂണ്ടിക്കാട്ടി. “പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് യുക്തമായ സന്ദേശമായിരിക്കണം. ദിലീപ് ഉള്‍പ്പെടെ പ്രതികളെ വിറുതെവിട്ടത് നിയമ വിരുദ്ധമാണ്. പ്രതികളെ വെറുതെവിട്ടത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണ്. പ്രതികള്‍ക്ക് അന്യായമായ ആനുകൂല്യം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം” പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിലെ നിയമവിരുദ്ധ പരിശോധനയിലെ അതിജീവിതയുടെ സ്വകാര്യത ഹനിക്കപ്പെട്ടിട്ടില്ലെന്ന
ബന്ധപ്പെട്ട വിചാരണ കോടതിയുടെ പരാമര്‍ശങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തു. ഈ കണ്ടെത്തല്‍ വസ്തുതാ വിരുദ്ധമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ടുകളും ഉദ്യോഗസ്ഥരുടെ മൊഴികളും വിചാരണക്കോടതി മുഖവിലക്കെടുത്തിട്ടില്ലെന്നും അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി ഇങ്ങനെ കണ്ടെത്തിയതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
“അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരമാണ്. കോടതിയുടെ നിരീക്ഷണങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ട്. തെളിവുകള്‍ ഇല്ലാതെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിമര്‍ശിച്ചത്. നിയമവിരുദ്ധമായ പരാമര്‍ശങ്ങളും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടത്തി. കോടതിയുടെ പരാമര്‍ശങ്ങള്‍ അന്വേഷണത്തിന്റെ വിശ്വാസത്തെ ബാധിക്കുന്നതാണ്.
അന്വേഷണത്തിനെതിരെയുള്ള നിഗമനങ്ങള്‍ വസ്തുതാപരമല്ല”. പ്രോസിക്യൂഷന്‍ ആരോപിച്ചു.















