ന്യൂ ഡൽഹി : ലോക്‌സഭയിൽ സ്പീക്കറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സഭയിൽ നടന്ന ചൂടേറിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ശേഷം, സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളി.
ലോക്സഭാ സ്പീക്കർ സ്ഥാനത്ത് നിന്ന് ഓം ബിർളയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആകെ 118 എംപിമാർ ഒപ്പു വെച്ച ഒരു പ്രമേയമാണ് അവതരിപ്പിക്കപ്പെട്ടത്. പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ഓം ബിർള അവിശ്വാസ പ്രമേയ നോട്ടീസ് സഭയുടെ ജനറൽ സെക്രട്ടറിക്ക് അയച്ചു. ഈ അവിശ്വാസ പ്രമേയത്തിലാണ് ഇന്ന് ശബ്ദ വോട്ടെടുപ്പ് നടന്നത്.
സഭയിൽ ഉയർന്ന മുദ്രാവാക്യങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഇടയിൽ പ്രമേയം ശബ്ദ വോട്ടോടെ പരാജയപ്പെട്ടു. വോട്ടെടുപ്പിനെത്തുടർന്ന്, സഭാ നടപടികൾ ഇന്നത്തേക്ക് നിർത്തിവച്ചു, നാളെ രാവിലെ 11 മണിക്ക് സഭ വീണ്ടും ചേരും.
ചർച്ചയ്‌ക്ക് മറുപടി നൽകുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു, പാർലമെന്ററി രാഷ്‌ട്രീയത്തിലെ വളരെ ഖേദകരമായ ഒരു നടപടിയാണിതെന്ന് പ്രമേയത്തെ വിശേഷിപ്പിച്ചു.
“ഈ സഭയുടെ ചരിത്രം അനുസരിച്ച്, അതിന്റെ നടപടികൾ പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രതിനിധീകരിക്കുന്ന ഒരു നിഷ്പക്ഷ നടത്തിപ്പുകാരനായി സ്പീക്കർ പ്രവർത്തിക്കുന്നു. സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം വന്നത് പാർലമെന്ററി രാഷ്‌ട്രീയത്തിൽ നിർഭാഗ്യകരമാണ്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിൽ ലോക്‌സഭാ സ്പീക്കറിനെതിരെ ഇത്തരം പ്രമേയങ്ങൾ അവതരിപ്പിക്കുന്നത് വളരെ അപൂർവമാണെന്ന് ഷാ പറഞ്ഞു. ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇപ്പോഴത്തെ പ്രമേയം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി വർഷങ്ങളോളം പ്രതിപക്ഷത്തിരുന്നെങ്കിലും സ്പീക്കറിനെതിരെ ഒരിക്കലും അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















