തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ. ഇടതു വലതു മുന്നണികൾ ഹിന്ദു സ്ഥാനാർത്ഥിയെ ഗുരുവായൂരിൽ മത്സരിപ്പിക്കുന്നില്ല. ഇരുമുന്നണികൾക്കും മതമാണ് പ്രശ്നം. നടക്കുന്നത് ഗുരുവായൂരിനെ വീണ്ടെടുക്കാനുള്ള മത്സരമെന്നും അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
ഗുരുവായൂരിലെ പ്രധാന വിഷയം കുടിവെള്ളമാണ്. പവിത്രമായ ഗുരുവായൂരിൽ ബാക്ടീരിയ നിറഞ്ഞ കുടിവെള്ളമാണുള്ളത്, കിണറ്റിലെ വെള്ളം മാധ്യമപ്രവർത്തകർക്ക് മുൻപിൽ പ്രദർശിപ്പിച്ച് കൊണ്ട് ബി ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. കുടിവെള്ളം കൊടുക്കാത്തവർക്ക് വോട്ട് കൊടുക്കണമോ? പല ടാപ്പുകൾ തുറന്നാലും വായു മാത്രമാണ് പുറത്തേക്ക് വരുന്നത്. ഗുരുവായൂർ തീർത്ഥാടന കേന്ദ്രത്തെ ബോധപൂർവ്വം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെയാണ് ഇടത് വലത് മുന്നണികൾ സ്ഥാനാർത്ഥികളാക്കിയിട്ടുള്ളത്
ഗുരുവായൂരിലെ പല സ്ഥലങ്ങളിലും മാലിന്യ കൂമ്പാരങ്ങളാണ്. ഗുരുവായൂരിൽ 32 ആനകൾ ചരിഞ്ഞു. ഇതിനെക്കുറിച്ച് സ്ഥലം എംഎൽഎ അന്വേഷിച്ചിട്ടില്ല. നിലവിളക്ക് കൊളുത്തുന്നത് ഹറാമാണെന്ന് പറയുന്നവർ ഇത് അന്വേഷിക്കാൻ തയ്യാറാവില്ല. ഗുരുവായൂർ ക്ഷേത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശബ്ദിക്കേണ്ട ചുമതല ഞങ്ങൾക്കുണ്ട്. ഗുരുവായൂരിൽ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അതെല്ലാം നരേന്ദ്ര മോദി സർക്കാർ നൽകിയിട്ടുള്ള വികസനം മാത്രമാണ്.
എന്തുകൊണ്ട് 50 വർഷമായിട്ട് ഗുരുവായൂരിൽ ഒരു ഹിന്ദു സ്ഥാനാർഥിയെ ഇടതു വലതു മുന്നണികൾ നിർത്തുന്നില്ല. ഇത് ഗുരുവായൂരിലെ ജനങ്ങൾ ചോദിക്കുന്ന ചോദ്യമാണിത്.
വർഗീയത എന്തെന്നറിയണമെങ്കിൽ മലപ്പുറത്തേക്ക് നോക്കണം. മതം നോക്കി ആരാണ് സ്ഥാനാർത്ഥികളെ നിർത്തുന്നത് എന്ന് അറിയാൻ പറ്റും. മുസ്ലിംലീഗ് മതമാണ്. മുസ്ലിംലീഗിന്റെ ചിഹ്നവും മതമാണ്. മതം മാത്രമാണ് മുസ്ലിം ലീഗെന്നും ബി. ഗോപാലകൃഷ്ണൻ ആഞ്ഞടിച്ചു.















