ആലപ്പുഴ: ജി. സുധാകരനെ പരിഹസിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. ജി സുധാകരന് ദുരാഗ്രഹമാണ്. മരിക്കും വരെ എംഎൽഎ ആകണമെന്ന് ആഗ്രഹം. അത് നടക്കാത്തത് കൊണ്ട് പാർട്ടി വിട്ട ഏക ആളാണ് ജി സുധാകരൻ. അതിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ല. സഹതാപത്തിന്റെ ഒരു കണിക പോലും സുധാകരൻ അർഹിക്കുന്നില്ല.
മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവൃത്തിയാണിത്. ജി സുധാകരൻ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് തലകീഴായാണ്. ചരിത്രത്തിലാദ്യമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. സുധാകരൻ വി.ഡി. സതീശന്റെയും കെ.സി വേണുഗോപാലിന്റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നതെന്നും വിജയരാഘവൻ പരിഹസിച്ചു.
അതേസമയം, വിജയരാഘവന് സുധാകരൻ നൽകിയ മറുപടി ഇങ്ങനെ:- ‘ മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചത് കൊണ്ടാണ് വിജയരാഘവൻ ഇങ്ങനെ ആയത്. അമ്പലപ്പുഴ വിജയരാഘവന് അറിയില്ല. തെരഞ്ഞെടുപ്പ് യോഗത്തിന് മാത്രമാണ് അദ്ദേഹം വന്നിട്ടുള്ളത്. പി പ്രസാദിന്റെ വിജയം തുലാസിലാണ്. സിപിഐയിൽ ആരും എനിക്കെതിരെ ഒന്നും പറഞ്ഞില്ല. പറഞ്ഞത് പ്രസാദ് മാത്രമാണ്. ബിനോയ് വിശ്വത്തിന് ഇല്ലാത്ത പ്രശ്നമാണ് പ്രസാദിനുള്ളത്. പി. പ്രസാദ് ഗുരുത്വമില്ലാത്തവനാണ്. കുട്ടനാട്ടിലെ പ്രശ്നങ്ങളിൽ ഇടപെട്ട ആളാണ് ഞാൻ. ആ കാലത്ത് പ്രസാദ് ഉണ്ടായിരുന്നു എങ്കിൽ തുണി ഉരിഞ്ഞ് ഓടിയേനെയെന്നും’- സുധാകരൻ പറഞ്ഞു. അമ്പലപ്പുഴയിൽ യുഡിഎഫ് വേദിയിലായിരുന്നു ജി സുധാകരനറെ വാക്കുകൾ. സിപിഎം വിട്ട ശേഷം ജി സുധാകരൻ പങ്കെടുക്കുന്ന യുഡിഎഫിന്റെ ആദ്യ ഔദ്യോഗിക പരിപാടിയാണിത്.















