ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ജി സുധാകരൻ. തനിക്ക് പാർലമെന്ററി വ്യാമോഹമാണ് എന്നാണ് അവർ പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒൻപത് തവണ മത്സരിച്ചു. ആ മണ്ഡലത്തിൽ ഇതുവരെ ആരും തോറ്റിട്ടില്ല. ജയിക്കുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂർ, അവിടെ ആര് നിന്നാലും ജയിക്കും. മരിക്കുന്നതുവരെ എകെജി പാർലമെന്ററി മെമ്പർ ആയിരുന്നല്ലോ എന്നും സുധാകരൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ചെറ്റത്തരം പരാമർശത്തിനും ജി. സുധാകരൻ മറുപടി നൽകി. ചെറ്റ എന്ന് വിളിച്ചതിൽ താൻ അഭിമാനം കൊള്ളുന്നു.ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റപ്പുരയും ചെറ്റകുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്നാൽ അടിസ്ഥാന വർഗ്ഗത്തിന്റെ പുരയാണ്. എന്നെ ചെറ്റ എന്ന് വിളിച്ച വഴി ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ്.
18 വയസ്സുവരെ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് താമസിച്ചത്.ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാളഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. മുഖ്യമന്ത്രിയെ വിമർശിക്കും താൻ ചീത്ത പറയില്ല, അതെന്റെ ഗുരുത്വം. ചെറ്റ എന്നല്ല ഇനി വറ്റ മത്സ്യം എന്ന് വിളിച്ചാലും താൻ ചീത്ത പറയില്ല, യുഡിഎഫ് ജനറൽ ബോഡി യോഗത്തിൽ സുധാകരൻ പറഞ്ഞു.















