തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബ്ബിൽ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആനക്കൊമ്പുകൾ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥനിലേക്കും ഭാര്യയിലേക്കും നീളുന്നു.ക്യാമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നു ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കും മോഷണത്തിൽ പങ്കുണ്ടെന്നു സൂചിപ്പിക്കുന്ന നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതായാണ് സൂചന.അതീവ സുരക്ഷയുള്ള സൈനിക മേഖലയായതിനാൽ പുറത്തുനിന്നുള്ളവർക്ക് കടന്നുകയറി ഇത്തരമൊരു മോഷണം നടത്തുക അസാധ്യമാണെന്ന് ആദ്യമേ വിലയിരുത്തപ്പെട്ടിരുന്നു.
മോഷണം പോയ ആനക്കൊമ്പുകൾ ക്യാമ്പ് പരിധിക്ക് പുറത്തേക്ക് കൊണ്ടു പോയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.. ഉന്നതതലത്തിലുള്ള അനുമതി ലഭിച്ചാൽ സൈനിക ക്യാമ്പിനുള്ളിലെ കാട് പരിശോധിക്കാനും വിശദമായ തെളിവെടുപ്പ് നടത്താനുമുള്ള ഒരുക്കത്തിലാണ് പൊലീസ്.
1929-ൽ അന്നത്തെ സർക്കാർ സൈന്യത്തിന് ഔദ്യോഗികമായി കൈമാറിയ രണ്ട് ആനക്കൊമ്പുകളാണ് ഫെബ്രുവരി 13-ന് മോഷണം പോയത്. അന്താരാഷ്‌ട്ര വിപണിയിൽ ഏകദേശം രണ്ട് കോടി രൂപയോളം ഇവയ്‌ക്ക് വിലമതിക്കും.















