ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായകമായ നാലാമത്തെ എസ്-400 മിസൈൽ സ്ക്വാഡ്രൺ റഷ്യയിൽ നിന്നും ഉടൻ രാജ്യത്തെത്തും. കഴിഞ്ഞ വർഷം പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിന്റെ വാർഷികത്തിലായിരിക്കും പുതിയ യൂണിറ്റ് ഇന്ത്യയിലെത്തുന്നത്. മെയ് മാസത്തോടെ ഈ സംവിധാനം പൂർണ്ണമായും സജ്ജമാകുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
2025 മെയ് മാസത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടി ഇന്ത്യ നൽകിയത്. ഓപ്പറേഷൻ സിന്ദൂറിൽ എസ്-400 മിസൈൽ സ്ക്വാഡ്രൺ പ്രധാന പങ്കാണ് വഹിച്ചത്. പാകിസ്ഥാൻ വ്യോമാതിർത്തിക്കുള്ളിലെ ശത്രുലക്ഷ്യങ്ങളെ 300 കിലോമീറ്ററിലധികം ദൂരത്തുനിന്ന് തകർക്കാൻ എസ്-400 സംവിധാനത്തിന് സാധിച്ചു. ലോക സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പ്രതിരോധ ആക്രമണങ്ങളിൽ ഒന്നാണിത്. ഈ വിജയകരമായ നീക്കത്തിന്റെ ഒന്നാം വാർഷിക വേളയിലാണ് നാലാമത്തെ യൂണിറ്റിന്റെ വരവ്.
റഷ്യൻ-യുക്രൈൻ യുദ്ധം കാരണം വിതരണത്തിൽ നേരിയ തടസ്സങ്ങൾ ഉണ്ടായെങ്കിലും, നിലവിൽ മുൻഗണനാ അടിസ്ഥാനത്തിൽ ഇന്ത്യയ്‌ക്കുള്ള മിസൈലുകൾ റഷ്യ കൈമാറുന്നുണ്ട്. ഇതോടെ ചൈന, പാകിസ്ഥാൻ അതിർത്തികളിൽ ഇന്ത്യയുടെ പ്രതിരോധ കവചമായ ‘സുദർശൻ’ കൂടുതൽ ശക്തമാകും.















