ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വനിതാ തൊഴിൽ പങ്കാളിത്തത്തിൽ മൂന്നിരട്ടി വർധനവുണ്ടായതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2017-ന് മുൻപ് 12 ശതമാനമായിരുന്ന വനിതാ തൊഴിൽ നിരക്ക് നിലവിൽ 36 ശതമാനത്തിന് മുകളിലെത്തിയതായി അദ്ദേഹം അറിയിച്ചു. ഗൊരഖ്‌പൂരിലെ മദൻ മോഹൻ മാളവ്യ സാങ്കേതിക സർവകലാശാലയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവരെ സ്വയംപര്യാപ്തരാക്കുന്നതിനും സർക്കാർ നടപ്പിലാക്കിയ പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് ഭയമില്ലാതെ ജോലിക്ക് പോകാൻ കഴിയുന്ന സാഹചര്യം ഒരു സമൂഹത്തിന്റെ സുരക്ഷിതത്വത്തിന്റെ അടയാളമാണെന്നും കൂട്ടിച്ചേർത്തു.
മുൻപ് 12 ശതമാനമായിരുന്ന വനിതാ തൊഴിൽ പങ്കാളിത്തം ഇപ്പോൾ 36.1 ശതമാനമായാണ് ഉയർന്നത്. ‘മിഷൻ ശക്തി’ പോലുള്ള പദ്ധതികളിലൂടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കിയത് കൂടുതൽ പേർ തൊഴിൽ മേഖലയിലേക്ക് കടന്നുവരാൻ കാരണമായി.
തൊഴിലെടുക്കുന്ന സ്ത്രീകൾക്കായി പ്രധാന നഗരങ്ങളിൽ ഹോസ്റ്റലുകൾ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പവർ ഗ്രിഡ് കോർപ്പറേഷന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന 144 ബെഡുകളുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിന് അദ്ദേഹം തറക്കല്ലിട്ടു. സൈബർ ഫോറൻസിക് ലാബ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മൊബൈൽ ഫോൺ ഉത്പാദനത്തിന്റെ 55 ശതമാനവും ഉത്തർപ്രദേശിൽ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ യുവതലമുറയെ സജ്ജരാക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. ഉത്തർപ്രദേശിലെ യുവാക്കളെ വെറും ബിരുദധാരികളായല്ല, മറിച്ച് ‘മാർക്കറ്റ് റെഡി’, ‘ഇൻഡസ്ട്രി റെഡി’ പ്രൊഫഷണലുകളാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വിപുലമായ തൊഴിൽ വികസന പദ്ധതികൾ, സാങ്കേതിക വിദ്യാഭ്യാസ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകുന്നത്.















