വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധമുഖത്ത് അമേരിക്കന്‍ വിജയം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു. ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞെന്നും മിഡില്‍ ഈസ്റ്റില്‍ ഇറാന്റെ ഭീഷണി അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ വ്യോമ-നാവിക സേനകള്‍ ഒന്നടങ്കം നാമാവശേഷമായി. ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയുടേതാണെന്ന് ഈ യുദ്ധത്തിലൂടെ തെളിയിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങളും തന്ത്രപ്രധാന സംവിധാനങ്ങളും തരിപ്പണമാക്കി. ഇനി ഇറാന്‍ നടത്തുന്ന ഏത് നീക്കവും തകര്‍ക്കാന്‍ അമേരിക്കയ്‌ക്ക് സാധിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അന്താരാഷ്‌ട്ര എണ്ണ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഇനി അത് ആവശ്യമുള്ള രാജ്യങ്ങള്‍ തന്നെ ഏറ്റെടുക്കണം. അല്ലാത്തപക്ഷം രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ തയ്യാറാകണമെന്നും ട്രംപ് മറ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഇറാനില്‍ ഒരു ഭരണകൂട മാറ്റം അമേരിക്ക ലക്ഷ്യമിട്ടിരുന്നില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് അനിവാര്യമായി സംഭവിക്കുമെന്ന് ട്രംപ് നിരീക്ഷിച്ചു. ഇറാന്റെ ഭീഷണി ഒഴിഞ്ഞതോടെ മിഡില്‍ ഈസ്റ്റില്‍ പുതിയ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ തെളിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ വിജയം പ്രഖ്യാപിച്ചെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധം എന്നവസാനിക്കും എന്ന കാര്യത്തില്‍ പ്രസിഡന്റ് വ്യക്തമായ സൂചന നല്‍കിയില്ല. ഇറാന്റെ തിരിച്ചടിയുണ്ടായാല്‍ നേരിടാന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്നും വൈറ്റ് ഹൗസ് വക്താക്കള്‍ അറിയിച്ചു. പശ്ചിമേഷ്യന്‍ മേഖലയിലെ എണ്ണ വിപണിയെയും ആഗോള സുരക്ഷയെയും ബാധിക്കുന്ന ട്രംപിന്റെ ഈ പ്രസ്താവനയെ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.















