കാസര്‍ഗോഡ്: സ്വന്തം വീട്ടില്‍ സുരക്ഷിതനായിരിക്കേണ്ട ആറുവയസ്സുകാരന്‍ രണ്ടാനച്ഛന്റെ കൈകളില്‍ അനുഭവിച്ചത് വിവരണാതീതമായ നരകയാതന. ഷൗക്കത്തലി എന്നയാള്‍ കുട്ടിയെ നിരന്തരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്രൂരമായ ശാരീരിക പീഡനങ്ങളുടെ പാടുകളുമായി കഴിയുന്ന കുട്ടിയുടെ മൊഴി കേട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും നടുങ്ങിയിരിക്കുകയാണ്. അടി കിട്ടുമ്പോള്‍ കുട്ടി നിലവിളിക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷമായിരുന്നു ക്രൂരത തുടര്‍ന്നിരുന്നത്. കുട്ടിയുടെ കാലുകള്‍ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടുകയും, കഴുത്ത് തറയില്‍ അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. ഉറങ്ങിക്കിടക്കുമ്പോള്‍ പോലും കുട്ടിയെ ഇയാള്‍ വെറുതെ വിട്ടിരുന്നില്ല.
മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാല്‍ക്കവര്‍ വെച്ച് മറുഭാഗത്ത് ആഞ്ഞടിച്ചു. കുട്ടിയുടെ കണ്ണുകള്‍ക്ക് താഴെയും കൈകളിലും മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് പച്ചനിറത്തിലുള്ള പാടുകള്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ശരീരത്തിലും തലയിലും പഴയതും പുതിയതുമായ നിരവധി മുറിപ്പാടുകളുണ്ട്. മകനോട് ഇത്രയും വലിയ ക്രൂരത കാട്ടിയിട്ടും പോലീസ് പ്രതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് ശ്രമിച്ചതായും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയതിനാലാണ് പ്രതിക്ക് എളുപ്പത്തില്‍ ജാമ്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാണ് പിതാവിന്റെ ആവശ്യം.
സംഭവം വിവാദമായതോടെ ഹൈക്കോടതി നേരിട്ട് ഇടപെട്ടു. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ലീഗല്‍ സര്‍വീസസ് അതോറിറ്റി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു പിഞ്ചുകുഞ്ഞിന് നേരെ നടന്ന ഈ അത്യന്തം ഗൗരവകരമായ കുറ്റകൃത്യത്തില്‍ നിയമസംവിധാനങ്ങളുടെ വീഴ്ച വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.















