ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്ന പക്വമായ നിലപാടുകള്‍ക്ക് പ്രതിപക്ഷ നിരയില്‍ നിന്നും വന്‍ പ്രശംസ. കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിക്കുമ്പോഴും, അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ മോദി സര്‍ക്കാരിന്റെ നയതന്ത്ര മികവിനെ വാഴ്‌ത്തി രംഗത്തെത്തിയത് രാഹുൽ ഗാന്ധിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പശ്ചിമേഷ്യന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് ഉത്തരവാദിത്തത്തോടെയുള്ള ‘രാഷ്‌ട്രതന്ത്രജ്ഞത’ ആണെന്നാണ് ശശി തരൂര്‍ വിശേഷിപ്പിച്ചത്. സര്‍ക്കാരിന്റെ നിലപാടുകള്‍ ശരിയായ ദിശയിലാണെന്ന സൂചനയാണ് അദ്ദേഹം ഇതിലൂടെ നല്‍കിയത്.
യുദ്ധ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത് ശരിയായ കാര്യമാണെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരിയും പ്രതികരിച്ചിരുന്നു. കേന്ദ്രത്തിന്റെ നീക്കങ്ങളെ അദ്ദേഹം പൂര്‍ണ്ണമായും പിന്തുണക്കുന്നുണ്ട് എന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംഘര്‍ഷാവസ്ഥ ഇന്ത്യ കൈകാര്യം ചെയ്ത രീതിയെ ‘പക്വതയും വൈദഗ്ധ്യവും’ നിറഞ്ഞതെന്ന് മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ വിശേഷിപ്പിച്ചു. രാജ്യത്ത് എല്‍പിജി ക്ഷാമമുണ്ടെന്ന പ്രതിപക്ഷ പ്രചാരണം തള്ളിക്കൊണ്ട് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും രംഗത്തെത്തിയിരുന്നു. രാജ്യത്ത് അത്തരമൊരു ക്ഷാമവുമില്ലെന്നും ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സര്‍ക്കാരിനെ പ്രശംസിച്ചത് ബിജെപി രാഷ്‌ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ്. എല്‍പിജി ക്ഷാമമില്ലെന്ന് കമല്‍നാഥ് പോലും സമ്മതിച്ചുവെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എടുത്തുപറഞ്ഞു. പ്രധാനമന്ത്രിയുടെ ഭരണമികവിനുള്ള സാക്ഷ്യപത്രമാണ് സ്വന്തം പാര്‍ട്ടിയിലെ നേതാക്കളുടെ ഈ വാക്കുകളെന്ന് ബിജെപി വൃത്തങ്ങള്‍ വിലയിരുത്തുന്നു. നേരത്തെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ വേളയിലും 59 പാര്‍ലമെന്റ് അംഗങ്ങളെ വിദേശത്തേക്ക് അയക്കാന്‍ മോദി സര്‍ക്കാര്‍ കാണിച്ച നയതന്ത്ര താല്‍പ്പര്യത്തെ തരൂരും തിവാരിയും പ്രശംസിച്ചിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നടപടികളെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണച്ചു. ഇത് രാഹുല്‍ ഗാന്ധിയുടെ ഒറ്റപ്പെട്ട വിമര്‍ശനങ്ങള്‍ക്കുള്ള ശക്തമായ മറുപടിയായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്. മോദി സര്‍ക്കാരിന്റെ വിദേശനയവും നയതന്ത്ര നീക്കങ്ങളും ആഗോളതലത്തില്‍ ഭാരതത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ഈ മാറ്റം ഒരിക്കല്‍ കൂടി അടിവരയിടുന്നു.















