കൂച്ച് ബിഹാര്‍: മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഉപരോധിച്ച സംഭവത്തില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലേത് ക്രൂരമായ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ‘ജംഗിള്‍ രാജ്’ (കാട്ടുഭരണം) ആണെന്ന് അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൂച്ച് ബിഹാറില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജഡ്ജിമാരും ഭരണഘടനാ പ്രക്രിയകളും പോലും സുരക്ഷിതമല്ലാത്ത ഒരിടത്ത് സാധാരണക്കാരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാനാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. മാള്‍ഡയില്‍ നടന്നത് തൃണമൂലിന്റെ ‘മഹാ ജംഗിള്‍ രാജിന്’ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ‘ഈ ക്രൂരമായ സര്‍ക്കാര്‍ ഒരു ഭരണഘടനാ സ്ഥാപനത്തെയും ബഹുമാനിക്കുന്നില്ല. മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ ബന്ദികളാക്കിയ രീതി കണ്ട് രാജ്യത്തെ ജഡ്ജിമാരും പൗരന്മാരും ഞെട്ടിപ്പോയി. ജഡ്ജിമാര്‍ക്ക് പോലും സുരക്ഷയില്ലാത്ത ഇത് എന്ത് തരം സംവിധാനമാണ്? മാള്‍ഡയില്‍ നടന്നത് വെറുമൊരു ധിക്കാരമല്ല, മറിച്ച് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത അരാജകത്വമാണ്,’ മോദി ആരോപിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെ ബംഗാളി പദത്തിന് പകരം ‘ഇഷ്‌തെഹാര്‍’ എന്ന് വിശേഷിപ്പിച്ചതിനെയും പ്രധാനമന്ത്രി ചോദ്യം ചെയ്തു. പ്രീണന രാഷ്ട്രീയത്തിലൂടെ ബംഗാളിന്റെ തനിമ ഇല്ലാതാക്കാനാണ് ടിഎംസി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ‘1905-ല്‍ ബംഗാളില്‍ മതശക്തികള്‍ ‘റെഡ് ഇഷ്‌തെഹാര്‍’ പുറപ്പെടുവിച്ചിരുന്നു, അതിനുപിന്നാലെ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ആ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കാനാണോ ടിഎംസി ശ്രമിക്കുന്നത്? ബംഗാളിന്റെ അന്തസ്സും സംസ്‌കാരവും ഇല്ലാതാക്കാനുള്ള ഇത്തരം നീക്കങ്ങള്‍ ഇനി അനുവദിക്കില്ല. ബംഗാളിന്റെ വ്യക്തിത്വം മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് വിടനല്‍കാന്‍ ജനങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ ഒന്നിന് മാള്‍ഡ ജില്ലയില്‍ മൂന്ന് വനിതകള്‍ ഉള്‍പ്പെടെ ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാരെ ഉപരോധിച്ചതാണ് നിലവിലെ രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണം. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ശനിയാഴ്ച മാള്‍ഡ എസ്.പി ഓഫീസിലും കാലിയാചക്കിലെ ബി.ഡി.ഒ ഓഫീസിലും പരിശോധന നടത്തിയിരുന്നു. പശ്ചിമ ബംഗാളിലെ 294 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 23, ഏപ്രില്‍ 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണല്‍.















