കൊച്ചി: തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി വ്യാജമാണെന്നും സിനിമയിലെ അഭിനയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിന് പിന്നിലെന്നും സംവിധായകന്‍ രഞ്ജിത്ത് കോടതിയില്‍ വാദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അദ്ദേഹം തന്റെ ഭാഗം വിശദീകരിച്ചത്. എന്നാല്‍ പ്രതി അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയില്‍ വേണമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്.
പരാതിക്കാരിയായ നടിയുടെ പ്രകടനം മോശമായതിനാല്‍ സിനിമയിലെ ചില രംഗങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. ഇതിലുള്ള വിരോധമാണ് പരാതിക്ക് കാരണമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇരുന്നൂറോളം ആളുകള്‍ ഉണ്ടായിരുന്ന ഷൂട്ടിങ് സെറ്റില്‍ വച്ച് ഇത്തരമൊരു സംഭവം നടക്കില്ലെന്നും സംഭവത്തിന് രണ്ട് മാസത്തിന് ശേഷം പരാതി നല്‍കിയത് ദുരൂഹമാണെന്നും അദ്ദേഹം വാദിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്നും ജയിലില്‍ തുടരുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും രഞ്ജിത്ത് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് വരെ തന്നെ തടവില്‍ പാര്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പോലീസ് കസ്റ്റഡിയിലായിരുന്ന സമയത്ത് രഞ്ജിത്ത് കൃത്യമായി മരുന്നുകള്‍ കഴിക്കാനോ ചോദ്യങ്ങളോട് പ്രതികരിക്കാനോ തയ്യാറായില്ലെന്ന് പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി. സിനിമയുമായി ബന്ധപ്പെട്ട പ്രധാന രേഖകള്‍ കണ്ടെത്താന്‍ പ്രതി സഹായിക്കുന്നില്ല. അതിനാല്‍ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡി അത്യാവശ്യമാണ്. സംഭവദിവസം രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.
ജനുവരി 30-ന് ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിലെ കാരവാനില്‍ വച്ച് അതിക്രമം നടന്നെന്നാണ് നടിയുടെ പരാതി. നടി കരഞ്ഞുകൊണ്ട് കാരവാനില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടവരുണ്ടെന്നാണ് പോലീസ് പറയുന്നത്. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികള്‍ തുടരുകയാണ്. രഞ്ജിത്തിനെ ഇതിനോടകം ലൊക്കേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കോടതിയുടെ ഉച്ചയ്‌ക്ക് ശേഷമുള്ള സെഷനില്‍ ജാമ്യത്തിന്‍മേലുള്ള അന്തിമ തീരുമാനം ഉണ്ടായേക്കും. പ്രോസിക്യൂഷന്‍ ഉന്നയിച്ച ‘നിസ്സഹകരണം’ എന്ന വാദത്തെ പ്രതിഭാഗം ശക്തമായി എതിര്‍ക്കുന്നുണ്ട്. നീതിപീഠത്തിന്റെ തീരുമാനം സിനിമ മേഖലയിലും ചര്‍ച്ചയാകുകയാണ്.















