ന്യൂഡൽഹി: വനിത സംവരണ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഭേദഗതികളെ പിന്തുണയ്‌ക്കാൻ എല്ലാ പാർലമെന്റ് അംഗങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വനിതാ സംവരണം എന്നത് വെറുമൊരു നിയമനിർമ്മാണ നടപടിയല്ലെന്നും, മറിച്ച് ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളുടെയും സ്ത്രീശക്തിയുടെയും അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുടെ ജനസംഖ്യയിൽ പകുതിയോളം വരുന്ന സ്ത്രീകൾ രാജ്യത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സഹായം എന്നിവയിലൂടെ സ്ത്രീ ശാക്തീകരണം സാധ്യമാക്കാൻ സർക്കാർ നിരന്തരം പരിശ്രമിക്കുന്നുണ്ട്. എന്നാൽ സമൂഹത്തിൽ സ്ത്രീകൾ വഹിക്കുന്ന പങ്കിന് ആനുപാതികമായി രാഷ്‌ട്രീയത്തിലും നിയമസഭകളിലും അവർക്ക് പങ്കാളിത്തം ലഭിക്കുന്നില്ല എന്നത് നിർഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
2023 സെപ്റ്റംബറിൽ ‘നാരി ശക്തി വന്ദൻ അധിനിയം’ പാസാക്കാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷങ്ങളിലൊന്നാണ് അദ്ദേഹം കുറിച്ചു. ഏപ്രിൽ 16 മുതൽ 18 വരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബില്ലിന്മേൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
2029-ഓടെ നിയമസഭകളിലും ലോക്‌സഭയിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് (33%) സീറ്റുകൾ ഉറപ്പാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. വികസിത ഭാരതത്തിന് ‘നാരി ശക്തി’ അനിവാര്യമാണെന്നും, പാർലമെന്റിലെ ഈ ചരിത്ര മുഹൂർത്തം ഒരുമിച്ച് ആഘോഷിക്കാമെന്നും അദ്ദേഹം രാഷ്‌ട്രീയ കക്ഷികളെ ആഹ്വാനം ചെയ്തു















