ചിക്കമംഗളൂരു: വിനോദയാത്രയ്‌ക്കിടെ കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് കുടുംബം. ഇതൊരു സാധാരണ അപകടമല്ലെന്നും സംഭവത്തിന് പിന്നില്‍ കൃത്യമായ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. കാണാതായ ദിവസം തന്നെ കാര്യക്ഷമമായ തിരച്ചില്‍ നടത്തിയിരുന്നെങ്കില്‍ ശ്രീനന്ദയെ ജീവനോടെ രക്ഷിക്കാമായിരുന്നു. പ്രാദേശിക പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ മരണത്തിന് കാരണമായെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.
തിരച്ചിലിനിടെ ഡോഗ് സ്‌ക്വാഡിലെ നായ സമീപത്തെ ഒരു കടയുടെ പരിസരത്തേക്കാണ് ഓടിയെത്തിയത്. ഈ കടക്കാരനെക്കുറിച്ച് സംശയമുണ്ടെന്ന് കുടുംബം പലതവണ ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് അയാളെ ചോദ്യം ചെയ്യാന്‍ തയ്യാറായില്ല. കുട്ടി ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ താഴ്ചയിലേക്ക് വീണതാകാമെന്ന നിഗമനത്തെ കുടുംബം തള്ളി. ശ്രീനന്ദയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ലെന്നും വെറും അഞ്ച് മിനിറ്റിനുള്ളിലാണ് കുട്ടി അപ്രത്യക്ഷമായതെന്നും അവര്‍ പറഞ്ഞു.
കാണാതായ സമയത്ത് പ്രദേശത്ത് കനത്ത മൂടല്‍മഞ്ഞും ഇരുട്ടും പടര്‍ന്നിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ആദ്യമേ കുടുംബം ഉന്നയിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതായത്. ഇന്ന് രാവിലെ കേരളത്തില്‍ നിന്നെത്തിയ നാലംഗ പൊലീസ് സംഘത്തിന്റെ കൂടി സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മലനിരകളില്‍ നിന്ന് 1500 അടി താഴ്ചയില്‍, പുറത്തുനിന്ന് നോക്കിയാല്‍ കാണാന്‍ കഴിയാത്ത വിധം ഒരു മലയിടുക്കിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകളാണ് ശ്രീനന്ദ. 40 പേരടങ്ങുന്ന വിനോദയാത്രാ സംഘത്തിനൊപ്പമാണ് കുടുംബം ചിക്കമംഗളൂരുവിലെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റിയിരിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.















