കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ കത്വയില്‍ സംഘടിപ്പിച്ച വിപുലമായ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിലവിലുള്ള രാഷ്‌ട്രീയ സമവാക്യങ്ങളെ അട്ടിമറിച്ചുകൊണ്ട് ബിജെപി കരുത്ത് തെളിയിക്കുന്ന കാഴ്ചയാണ് വോട്ടിംഗ് ശതമാനത്തിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന പോളിംഗ് ശതമാനം മാറ്റത്തിന്റെ സൂചനയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് കേരളത്തില്‍ വലിയ തോതില്‍ സ്ത്രീ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത് ബിജെപിക്ക് ഗുണകരമാകും. ‘സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ എവിടെയൊക്കെ വര്‍ധനവ് ഉണ്ടായിട്ടുണ്ടോ, അവിടെയെല്ലാം ബിജെപി വന്‍ വിജയം കൈവരിച്ചിട്ടുണ്ട്. കേരളത്തിലെ അമ്മമാരും സഹോദരിമാരും ബിജെപിയുടെ വികസന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ബൂത്തുകളിലെ ഈ വലിയ പങ്കാളിത്തം,’ പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രധാന രാഷ്‌ട്രീയ ശക്തികളായ എല്‍ഡിഎഫിനും യുഡിഎഫിനും പരാജയഭീതിയാണെന്ന് മോദി പരിഹസിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇരുമുന്നണികള്‍ക്കും വിജയമുറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ പരാജയം ഭയക്കുകയാണ്. കൃത്യമായ ഭൂരിപക്ഷം അവകാശപ്പെടാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. പരമ്പരാഗതമായി മാറി മാറി ഭരിക്കുന്ന രീതിയില്‍ നിന്ന് മാറി, വികസനത്തിന് വോട്ട് ചെയ്യുന്ന ഒരു ജനത കേരളത്തില്‍ വളര്‍ന്നുവരുന്നു. ബംഗാളിലെ റാലിക്കിടെ കേരളത്തിലെ സാഹചര്യം വിശദീകരിച്ച മോദി, ബിജെപി വിരുദ്ധ കക്ഷികള്‍ ജനവിശ്വാസം നഷ്ടപ്പെട്ടവരാണെന്നും കൂട്ടിച്ചേര്‍ത്തു.
ബംഗാളിലെ സ്ഥിതിയും കേരളത്തിന് സമാനമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിന് അറുതി വരുത്താന്‍ ബംഗാള്‍ ജനത തയ്യാറെടുത്ത് കഴിഞ്ഞു. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ പശ്ചിമ ബംഗാളിലും കേരളത്തിലും ബിജെപിയുടെ സ്വാധീനം നിര്‍ണ്ണായകമായി മാറുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികളുടെ ഫലം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.















