കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. അധ്യാപകർ കൂട്ടത്തോടെ അധിക്ഷേപിച്ചെന്ന് നിതിൻ രാജ് കൂട്ടുകാരോട് പറയുന്ന ശബ്ദസന്ദേശം പുറത്ത് വന്നിട്ടുണ്ട്.
അധ്യാപകൻ വിഡ്ഢി എന്ന് വിളിച്ചു സംസാരിച്ചെന്നും സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. അധ്യാപകർ അമ്മയെ അടക്കം കളിയാക്കി സംസാരിച്ചെന്നും ഇന്റേണൽ മാർക്ക് കുറച്ചത് കുടുംബത്തിന് സർപ്രൈസ് നൽകാനാണെന്നും പറഞ്ഞു. സഹപാഠികൾക്കിടയിൽ വച്ച് നിരന്തരം അപമാനിച്ചെന്നും നിതിൻ രാജ് പറയുന്നുണ്ട്.
കോളജിനെതിരെ ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ
സഹോദരിയുടെ ഭർത്താവ് അശോക് കുമാർ രംഗത്തെത്തി. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവർക്കെതിരെയാണ് ഗുരുത ആരോപണം ഉയരുന്നത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ.റാം നിതിൻ രാജിനെ ക്ലാസിൽ വച്ച് പുഴുത്ത പട്ടിയെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്ന് അശോക് കുമാർ പറഞ്ഞു. ജാതിയുടെ പേരിലും നിരന്തരം അവഹേളനം നേരിടേണ്ടി വന്നു. ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഡോ. റാമിനെ ഭയന്ന് മാറ്റ് വിദ്യാർഥികൾ പ്രതികരിക്കാൻ തയ്യാറാവുന്നില്ല. സമാന പ്രശ്നത്തിൽ പെൺകുട്ടികൾ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. നിതിൻ അനുഭവിച്ചത് കൊടിയ മാനസിക പീഡനമാണ്.
നിതിൻ സന്തോഷവാനായിരുന്നു. കോളേജിൽ എന്തോ സംഭവിച്ചിട്ടുണ്ട്.
വീട്ടിലേക്ക് വരുമെന്ന് പറഞ്ഞയാളാണ്. പ്ലസ് ടു കഴിഞ്ഞ് ഒറ്റയ്‌ക്ക് പഠിച്ച് സീറ്റ് നേടിയ കുട്ടിയാണ്. ജീവനൊടുക്കേണ്ട സാഹചര്യമില്ല. ഡോ. റാം പിടിച്ച് തള്ളിയിട്ടതാണോ എന്ന് അറിയില്ലല്ലോ എന്നും അശോക് കുമാർ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിനായി ഡിജിപിക്ക് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ.റാം, അസോസിയേറ്റ് പ്രഫസർ ഡോ.സംഗീത എന്നിവരെ അന്വേഷണവിധേയായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിതിൻ രാജിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് പോലീസിന് മുൻപിൽ നേരത്തെ പരാതിയുണ്ടെന്ന കോളേജിന്റെ വാദം പൊലീസ് തള്ളി. അതേസമയം, നിതിൻ രാജിന്റെ ഭൗതിക ശരീരം തിരുവനന്തപുരം നെടുമങ്ങാട് കൊറ്റാമലയിലെ വീട്ടിലാണ് എത്തിച്ചു. ഇന്ന് പന്ത്രണ്ട് മണിയോടെ സംസ്കാരം നടക്കും.















