ന്യൂഡൽഹി: 21-ാം നൂറ്റാണ്ടിൽ ഭാരതം കൈകൊള്ളുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് വനിതാ സംവരണ നിയമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിൽ നടന്ന നാരിശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ചരിത്രത്തിനരികെയാണ് ഭാരതം. രാഷ്‌ട്രീയത്തിന് അതീതമായി എല്ലാ പാർട്ടികളും ഈ ചരിത്രപരമായ ദൗത്യത്തിൽ പങ്കാളികളാകണം. ലക്ഷ്യം പൂർത്തിയാക്കാൻ 16 മുതൽ പാർലമെന്റിൽ സമഗ്രമായ ചർച്ച നടക്കും. സാമൂഹിക നീതി ഭാരതീയ സംസ്കാരത്തിന്റെ വെറുമൊരു മുദ്രാവാക്യമല്ല, സമത്വ രാജ്യത്തിനായുള്ള നിർണ്ണായക ചുവടുവെപ്പാണ്. എന്തുവിലകൊടുത്തും 2029 ഓടെ നിയമം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 14 ലക്ഷത്തിലധികം സ്ത്രീകൾ വിജയകരമായി സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി സംസ്ഥാന നിയമസഭകൾ മുതൽ പാർലമെന്റിൽ വരെ ഇനി സ്ത്രീകൾക്ക് അർഹമായ ഇടം ഒരുങ്ങും. കോടിക്കണക്കിന് വരുന്ന അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹം തേടിയാണ് താൻ വന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നിയമനിർമ്മാണത്തിലുള്ള സ്ത്രീകളുടെ വർദ്ധിച്ച പങ്കാളിത്തം ‘സിസ്റ്റത്തിന്’ കൂടുതൽ മാനുഷിക മുഖം നൽകും. 2023-ൽ നിയമം അവതരിപ്പിച്ചപ്പോൾ എല്ലാ പാർട്ടികളും ഒരേസ്വരത്തിൽ പിന്തുണച്ചു. ഇപ്പോഴും ഐക്യകണ്ഠമായ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. ഇത്തവണയും പരസ്പര സഹകരണത്തോടെ ഈ ദൗത്യം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.















