കൊച്ചി: താൻ വിമര്‍ശിച്ചത് സഭയെയല്ല, ദീപികപത്രത്തെയാണ് എന്നും സഭയുടെ നിലപാടല്ല ദീപിക ദിനപത്രത്തിൽ വരുന്നത് എന്നും തെറ്റുകൾ കണ്ടാൽ വിമർശനം തുടരുമെന്നും ഷോൺ ജോർജ്.സഭയുമായി തനിക്ക് യാതൊരുവിധത്തിലുള്ള തെറ്റിദ്ധാരണകളും നിലനിൽക്കുന്നില്ലെന്നും പാർട്ടിയുടെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയിൽ തനിക്കുണ്ടായ പ്രയാസങ്ങൾ സഭാ അധികാരിയെ അറിയിച്ചിട്ടുണ്ടെന്നും ഷോൺ ജോർജ് വ്യക്തമാക്കി. ഒളിച്ചും പാത്തും നിലപാട് പറയേണ്ടതില്ലെന്നും പരസ്യമായ നിലപാട് എടുക്കണമെന്നുമുള്ള പിതാവിന്റെ വാക്കുകൾ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബി ജെ പി നേതാവും പാലായിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ ഷോണ്‍ ജോര്‍ജ്.
“സഭയുടെ കാഴ്ചപ്പാട് മാത്രമല്ല ദീപികയില്‍ ഉളളത്.തന്റെ നിലപാട് വ്യക്തമായി വിശദമാക്കിയിട്ടുണ്ട്. പരാതികള്‍ അറിയിക്കേണ്ടവരെ അറിയിച്ചു.താനും കൂടി ഉള്‍പ്പെട്ടതാണ് സഭ.
തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ മാത്രമേ അത് മാറ്റേണ്ടതുള്ളൂ. തന്റെ പാര്‍ട്ടിയുടെ നിലപാടില്‍ നിന്നുകൊണ്ട് ഒരു ക്രൈസ്തവ സഭാംഗമെന്നുള്ള നിലയില്‍ തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ അറിയിച്ചു” ഷോണ്‍ ജോര്‍ജ് പറഞ്ഞു.
ദീപികയില്‍ വരുന്നതെല്ലാം സഭയുടെ അഭിപ്രായങ്ങള്‍ ആണെന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടെങ്കില്‍ അത് മാറ്റുകയാണ് താന്‍ ചെയ്തത്. താന്‍ പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കേണ്ട വ്യക്തിയാണ്. അതിനാല്‍ ക്രൈസ്തവസഭയുടെ ഭാഗമായി നിന്നുകൊണ്ട് തന്റെ ആശങ്കകള്‍ അറിയിച്ചു എന്ന് മാത്രം. താന്‍ പറഞ്ഞതിനെ സഭയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു. ബിജെപിയോ താനോ ഒരാളെയും പേരെടുത്ത് വിമര്‍ശിച്ചിട്ടില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
രാഷ്‌ട്രീയ ലാഭം ഒന്നും നോക്കാതെ സഭയ്‌ക്ക് വേണ്ടി നിലകൊണ്ടയാളാണ് പി സി ജോര്‍ജ്. അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയുടെതല്ല വ്യക്തിപരമായ അഭിപ്രായമാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.സഭാ നേതൃത്വവും ദീപിക പത്രവും തന്നെ പരിഗണിച്ചില്ലെന്ന പി.സി. ജോർജിന്റെ പരിഭവം സഭാനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.സി. ജോർജിന്റെ ശൈലിയോ നാക്കോ മോശമാണെന്ന് പറയുന്നവർ ഉണ്ടെങ്കിലും ആരെങ്കിലും അദ്ദേഹത്തിനെതിരേ പ്രവർത്തിക്കുമ്പോൾ അദ്ദേഹം പ്രകോപിതനാകുന്നത് സ്വാഭാവികമാണെന്നും ഷോൺ കൂട്ടിച്ചേർത്തു.
ക്രൈസ്തവ സഭയുമായി തനിക്ക് എന്നും അടുത്ത ബന്ധമാണുള്ളതെന്നും സഭയെ ഒരിയ്‌ക്കലും വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“സഭയുമായി ബിജെപി നല്ല ബന്ധമാണ് പുലർത്തുന്നത്. എഫ്.സി.ആർ.എ. ഭേദഗതി ചർച്ചയ്‌ക്കായി പാർലമെന്റ് മാറ്റിവെച്ചത് സഭയോടുള്ള ബിജെപിയുടെ നല്ല സമീപനത്തിന്റെ ഉദാഹരണമാണ്. ഇതിൽ സഭ സന്തുഷ്ടരാണ്.” ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കിരൺ റിജിജുവുമായി സി.ബി.സി.ഐ. പ്രതിനിധികൾ ചർച്ചനടത്തുമെന്നും അതിൽ സീറോ മലബാർ സഭയുടെ പ്രതിനിധികളും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപിയുടെ ക്രൈസ്തവ ലെയ്‌സൺ വർക്കിന്റെ സംസ്ഥാന ചുമതലയുള്ള ആളെന്ന നിലയിലാണ് താൻ സഭാ നേതൃത്വത്തെ കാണുന്നതെന്ന് ഷോൺ ജോർജ് പറഞ്ഞു. പാലാ ബിഷപ്പിന്റെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കും. ഇനിയുള്ള കാലത്ത് സഭയുടെ നിലപാട് ബിജെപിക്ക് അനുകൂലമായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു.















