ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ നടപ്പിലാക്കുന്നതിനായി ലോക്‌സഭയുടെ ഘടനയില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവിലെ സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്താനാണ് ശുപാര്‍ശ. ഇതിലൂടെ സഭയുടെ മൂന്നിലൊന്ന് ഭാഗം അഥവാ 273 സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവെക്കപ്പെടും. ഇതു സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ക്കായി ഏപ്രില്‍ 16 മുതല്‍ 18 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
ആകെ 850 സീറ്റുകളില്‍ 815 എണ്ണം സംസ്ഥാനങ്ങള്‍ക്കും 35 എണ്ണം കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി വീതം വെക്കും. പട്ടികജാതി സീറ്റുകള്‍ 84-ല്‍ നിന്ന് 126/136 ആയും, പട്ടികവര്‍ഗ്ഗ സീറ്റുകള്‍ 47-ല്‍ നിന്ന് 70 ആയും വര്‍ദ്ധിക്കും. പുതിയ പരിഷ്‌കാരങ്ങള്‍ 2029-ലെ പൊതുതിരഞ്ഞെടുപ്പ് മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രധാനമായും നാല് ലക്ഷ്യങ്ങളാണ് ഈ സീറ്റ് വര്‍ദ്ധനവിന് പിന്നിലുള്ളത്.
സെന്‍സസ് പൂര്‍ത്തിയാകുന്നത് വരെ കാത്തുനില്‍ക്കാതെ 2011-ലെ കണക്കുകള്‍ അടിസ്ഥാനമാക്കി 2029-ല്‍ തന്നെ സംവരണം നടപ്പിലാക്കാന്‍ ഇത് സഹായിക്കും. നിലവിലുള്ള പുരുഷ അംഗങ്ങളുടെ സീറ്റുകള്‍ കുറയ്‌ക്കാതെ തന്നെ സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കാന്‍ 850 സീറ്റുകള്‍ എന്ന വിപുലീകരണം ആവശ്യമാണ്. കൂടാതെ, ‘ഡിലിമിറ്റേഷന്‍ ബില്‍ 2026’ വഴി മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെടുമെന്ന ആശങ്ക പരിഹരിക്കാനും ഈ നീക്കം ഉപകരിക്കും.
അംബേദ്കര്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി. സ്ത്രീക്ഷേമം മുന്‍നിര്‍ത്തിയുള്ള ഈ നീക്കത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം നിലപാട് അറിയിക്കാമെന്നാണ് ഖാര്‍ഗെ മറുപടി നല്‍കിയത്.
എങ്കിലും, പ്രത്യേക സമ്മേളനം വിളിച്ച സമയത്തെക്കുറിച്ചും ബില്ലിന്റെ പകര്‍പ്പ് കൈമാറുന്നതിലെ കാലതാമസത്തെക്കുറിച്ചും പ്രതിപക്ഷ നിരയില്‍ നിന്ന് വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഭരണഘടനാ ഭേദഗതിക്കായി ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാല്‍ വരും ദിവസങ്ങളിലെ ചര്‍ച്ചകള്‍ രാഷ്‌ട്രീയമായി അതീവ പ്രാധാന്യമുള്ളതാണ്.















