കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ വിഭജിക്കാതെ തന്നെ ഗൂര്‍ഖാ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഭരണഘടനാപരമായ പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദക്ഷിണ ദിനാജ്പൂരിലെ ഗംഗാരാംപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൂര്‍ഖാലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാന രൂപീകരണത്തെ പിന്തുണച്ചിരുന്ന ബംഗാള്‍ ബിജെപി നേതാക്കളുടെ മുന്‍ നിലപാടുകളില്‍ നിന്നുള്ള മാറ്റമാണ് അമിത് ഷായുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
‘ഡാര്‍ജിലിംഗിലെ എന്റെ ഗൂര്‍ഖാ സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത്, ബിജെപി അധികാരത്തില്‍ വന്നാല്‍ മലയോര മേഖലയില്‍ ഒരു ഇക്കോ അഡ്വഞ്ചര്‍ ഹബ്ബ് വികസിപ്പിക്കുമെന്ന് മാത്രമല്ല, സംസ്ഥാനം വിഭജിക്കാതെ തന്നെ ഗൂര്‍ഖാ പ്രശ്‌നത്തിന് ഭരണഘടനാപരമായ പരിഹാരം കാണുകയും ചെയ്യും,’ ഷാ പറഞ്ഞു. ഗൂര്‍ഖാലാന്‍ഡ് ബിജെപിയുടെ അജണ്ടയിലില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തിലും ആവര്‍ത്തിച്ചു. ഉത്തര ബംഗാളിന്റെ വികസനത്തിനായി ബിജെപി ലക്ഷ്യമിടുന്ന പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.
മേഖലയില്‍ നാല് വ്യവസായ പാര്‍ക്കുകള്‍, ഒരു സെമി കണ്ടക്ടര്‍ ഫാക്ടറി, നാല് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പുകള്‍ എന്നിവ സ്ഥാപിക്കും. രണ്ട് മാസത്തിനുള്ളില്‍ ഉത്തര ബംഗാളില്‍ എയിംസിന്റെ നിര്‍മ്മാണം ആരംഭിക്കും. കൂടാതെ 600 കിടക്കകളുള്ള ക്യാന്‍സര്‍ ആശുപത്രിയും നിര്‍മ്മിക്കും. തേയിലത്തോട്ടം തൊഴിലാളികള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കും. ഗൂര്‍ഖാ സ്വത്വം അംഗീകരിക്കുമെന്നും രാജ്ബംശി ഭാഷ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുമെന്നും ബിജെപി പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
അഴിമതിയുടെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അമിത് ഷാ രൂക്ഷമായി പരിഹസിച്ചു. പ്രളയ ആശ്വാസത്തിനായി കേന്ദ്രം നല്‍കിയ 100 കോടി രൂപ തൃണമൂല്‍ നേതാക്കള്‍ പോക്കറ്റിലാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ അഴിമതികള്‍ക്കും ബിജെപി സര്‍ക്കാര്‍ കണക്കുചോദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹുമയൂണ്‍ കബീറിനെ പുറത്താക്കിയ മമത ബാനര്‍ജിയുടെ നടപടി വെറും രാഷ്‌ട്രീയ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. ‘ജനങ്ങളെ കബളിപ്പിക്കാനാണ് മമത കബീറിനെ പുറത്താക്കിയത്. കബീറിലൂടെ അവര്‍ ബാബറി മസ്ജിദ് പണിയാന്‍ ശ്രമിക്കുകയാണ്. ബംഗാളില്‍ ഒരു ബാബറി മസ്ജിദും നിര്‍മ്മിക്കാന്‍ അനുവദിക്കില്ല,’ ഷാ പ്രഖ്യാപിച്ചു. വനിതാ സംവരണ ബില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.















