തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ വിയോഗത്തില്‍ കോളേജ് അധികൃതര്‍ക്കും അധ്യാപകര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മരണം ലോണ്‍ ആപ്പ് ഭീഷണിയെത്തുടര്‍ന്നാണെന്ന പ്രചാരണം അന്വേഷണം വഴിതിരിച്ചുവിടാനാണെന്ന് നിതിന്റെ സഹോദരി നിഖിത ആരോപിച്ചു. ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്ത് ജീവനൊടുക്കുന്ന സ്വഭാവക്കാരനല്ല നിതിനെന്ന് സഹോദരി വ്യക്തമാക്കുന്നു. ഒരു അധ്യാപികയുടെ ഫോണ്‍ നമ്പര്‍ നിതിന്‍ ഉപയോഗിച്ചെന്ന വാദം തെറ്റാണ്. അധ്യാപികയുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാകാനാണ് സാധ്യത.
കോളേജിലെ സിക്ക് റൂമില്‍ മാസങ്ങളോളം ഒറ്റപ്പെട്ടപ്പോഴും നിതിന്‍ തളര്‍ന്നിരുന്നില്ല. അവനെ മാനസികമായി തളര്‍ത്തി ‘കൊന്നതാണ്’ എന്ന് കുടുംബം വിശ്വസിക്കുന്നു. സഹോദരിയുടെ ഫോണിലേക്കും സമാനമായ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. ഡി.ജി.പി നല്‍കിയ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും സഹോദരീ ഭര്‍ത്താവ് അശോകന്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ ആരോഗ്യ സര്‍വകലാശാലഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. വി.സി. മോഹനന്‍ കുന്നുമ്മല്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് സ്ഥിതിഗതികള്‍ വിശദീകരിച്ചു.
ലെഫ്റ്റനന്റ് ജനറല്‍ അജിത് ഗോവിന്ദന്റെ നേതൃത്വത്തിലുള്ള സമിതി കോളേജിലെ വീഴ്ചകള്‍ പരിശോധിക്കും. മാനേജ്മെന്റിനോ അധ്യാപകര്‍ക്കോ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ പരിഗണിക്കും. നിതിന്റെ മരണം സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനശൈലിയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സ്വാശ്രയ സ്ഥാപനങ്ങളെ സര്‍വകലാശാലാ സ്റ്റാറ്റിയൂട്ടിന്റെ പരിധിയില്‍ കൊണ്ടുവരാത്തത് വലിയ വീഴ്ചയാണെന്ന് സെല്‍ഫ് ഫിനാന്‍സിങ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു.
ആന്റി റാഗിങ് സെല്‍, പരാതി പരിഹാര സെല്‍, എസ്.സി-എസ്.ടി സെല്‍ എന്നിവ മിക്കയിടത്തും കടലാസില്‍ മാത്രമാണ്. 2021-ലെ സ്വാശ്രയ നിയമം നടപ്പാക്കുന്നതില്‍ സര്‍വകലാശാലകള്‍ കാണിക്കുന്ന അനാസ്ഥയും വിമര്‍ശിക്കപ്പെടുന്നു. അധ്യാപകര്‍ മാനേജ്മെന്റിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നതും വിദ്യാര്‍ത്ഥി യൂണിയനുകളുടെ അഭാവവുമാണ് പലപ്പോഴും ഇത്തരം ദാരുണ സംഭവങ്ങളിലേക്ക് നയിക്കുന്നത്.















