കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നടുക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുമ്പോള്‍ ക്യാമ്പസില്‍ പ്രതിഷേധം കത്തുന്നു. തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കിടയിലും ഒരു അധ്യാപകന്‍ നല്‍കിയ പിന്തുണയെക്കുറിച്ചും, ഡോക്ടറായി മാത്രമേ താന്‍ മടങ്ങൂ എന്ന നിതിന്റെ ഉറച്ച തീരുമാനത്തെക്കുറിച്ചുമുള്ള ശബ്ദസന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വിദ്യാര്‍ത്ഥികളെ ക്രൂരമായി അധിക്ഷേപിച്ചിരുന്ന ഡോ. എം.കെ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. റാമിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. വെളുത്ത നിറമുള്ളവരെ ‘വെള്ളപ്പാറ്റ’ എന്നും കറുത്തവരെ ‘കറുത്തപശു’ എന്നും വിളിച്ച് റാം നിരന്തരം അപമാനിച്ചിരുന്നു. റാമിന്റെ അധിക്ഷേപങ്ങള്‍ സഹിക്കവയ്യാതെ വിദ്യാര്‍ത്ഥിനികള്‍ ക്ലാസില്‍ പൊട്ടിക്കരഞ്ഞ സംഭവങ്ങള്‍ നിരവധിയാണ്. കരയാന്‍ പോലും ഭയപ്പെട്ട സാഹചര്യമായിരുന്നു ക്യാമ്പസിലെന്നും സഹപാഠികള്‍ ഓര്‍ക്കുന്നു.
റാമിനെ പുറത്താക്കിയതുകൊണ്ട് മാത്രം പ്രതിഷേധം അവസാനിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥി യൂണിയന്‍. എട്ട് അധ്യാപകര്‍ക്കെതിരെ കൂട്ടായ പരാതി നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറെടുക്കുന്നു. അധ്യാപകരുടെ പേര് സഹിതം വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വോട്ടെടുപ്പ് നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ പരാതി തയ്യാറാക്കുന്നത്. ഒരു അധ്യാപകനെതിരെ മാത്രം മുന്നൂറോളം പേരാണ് വോട്ട് ചെയ്തത്. ക്ലാസുകളില്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് വന്‍തുക പിഴ ഈടാക്കുന്ന അധ്യാപകര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം.
പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ മാനേജ്മെന്റ് ആളെ നിയോഗിച്ചതായും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതികാര നടപടികള്‍ക്ക് മുതിരുന്നതായും യൂണിയന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. തീരുമാനമെടുക്കാന്‍ അധികാരമില്ലാത്ത ഉദ്യോഗസ്ഥരെ ചര്‍ച്ചയ്‌ക്ക് വിട്ട് മാനേജ്മെന്റ് ഒളിച്ചുകളിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. മുന്‍പ് പരാതികളൊന്നും ലഭിച്ചിരുന്നില്ലെന്ന നിലപാടില്‍ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനി ഉറച്ചുനില്‍ക്കുന്നു. നിതിന്റെ ലോണ്‍ ആപ്പ് വിഷയം വീട്ടുകാരെ അറിയിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
അവധി കഴിഞ്ഞ് നാളെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ തിരിച്ചെത്തുന്നതോടെ മൊഴിയെടുക്കല്‍ അടക്കമുള്ള പോലീസ് നടപടികള്‍ വേഗത്തിലാകും. നീതി ലഭിക്കും വരെ പഠിപ്പ് മുടക്കിയുള്ള സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.















