ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്ത് പ്രചാരണം ഉച്ചസ്ഥായിയിലെത്തി. എന്‍ഡിഎ സഖ്യത്തിന്റെ പ്രചാരണാര്‍ത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗര്‍കോവിലില്‍ വന്‍ റോഡ് ഷോ നയിക്കും. ലോക്സഭയിൽ വനിതാ സംവരണം നടപ്പിലാക്കുന്നത്തിനായി കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന നടപടികളെ മണ്ഡലപുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പടുത്തി തെറ്റായി വ്യാഖ്യാനിച്ച് എംകെ സ്റ്റാലിൻ ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വൻപിച്ച പ്രചാരണ സന്നാഹങ്ങളുമായി പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്.
തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് നാഗര്‍കോവിലിലെത്തുക. ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് വെപ്പമൂട് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ വടശ്ശേരിയില്‍ സമാപിക്കും. എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എടപ്പാടി പളനിസാമി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ, നൈനാര്‍ നാഗേന്ദ്രന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.
സംസ്ഥാനത്ത് 27 സീറ്റുകളില്‍ മത്സരിക്കുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ജെ.പി. നദ്ദയും പിയൂഷ് ഗോയലും ചേര്‍ന്ന് പ്രകാശനം ചെയ്തു. ബിജെപിയുടെ തമിഴ്‌നാട് ഘടകം വലിയ പ്രതീക്ഷയോടെയാണ് ഈ വികസനരേഖയെ കാണുന്നത്. വമ്പന്‍ പോരാട്ടം നടക്കുന്ന പെരമ്പൂര്‍ മണ്ഡലത്തില്‍ വിജയ് നയിക്കുന്ന ടിവികെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളുമെന്ന വാദവുമായി ഡിഎംകെയും എന്‍ഡിഎയും രംഗത്തെത്തിയിട്ടുണ്ട്.
പിഎംകെ ട്രഷററും എഴുത്തുകാരിയുമായ തിലകഭാമയെ കളത്തിലിറക്കി വനിതാ വോട്ടുകള്‍ സമാഹരിക്കാനാണ് എന്‍ഡിഎ നീക്കം. ഈ മാസം 23-നാണ് തമിഴ്നാട് വിധിയെഴുതുന്നത്. മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയ്‌ക്കുമെന്ന സ്റ്റാലിന്റെ ആരോപണത്തെ ബിജെപി എങ്ങനെ പ്രതിരോധിക്കുമെന്നാണ് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നത്. സ്റ്റാലിന്‍ ഇന്ന് ധര്‍മ്മപുരി, സേലം ജില്ലകളില്‍ പര്യടനം നടത്തും. കഴിഞ്ഞ ദിവസം വെല്ലൂര്‍, തിരുപ്പത്തൂര്‍ എന്നിവിടങ്ങളിലെ റാലികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി തിരുച്ചിറപ്പള്ളിയിലും ദിണ്ഡിഗലിലും തന്റെ പ്രചാരണം ശക്തമാക്കുകയാണ്.















