ന്യൂഡൽഹി: തലസ്ഥാന നഗരിയെ നടുക്കി വീണ്ടും ക്രൂരമായ ആസിഡ് ആക്രമണം. പ്രണയിച്ച പുരുഷൻ മറ്റൊരാളെ വിവാഹം കഴിക്കുന്നതിലുള്ള വിദ്വേഷത്തെത്തുടർന്ന് യുവതി അയൽവാസിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ 21-കാരിയായ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 26-കാരിയായ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 19-ന് നടക്കാനിരുന്ന പെൺകുട്ടിയുടെ വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടന്നത്.
പ്രതിയുടെയും ഇരയുടെയും കുടുംബങ്ങൾ വർഷങ്ങളായി അടുത്ത സൗഹൃദത്തിലായിരുന്നു. ആക്രമണം നടത്തിയ യുവതി ഈ വീട്ടിലെ പതിവ് സന്ദർശകയായിരുന്നു. കൃത്യം നടന്ന ചൊവ്വാഴ്ച രാവിലെയും ഈ യുവതി പെൺകുട്ടിയുടെ വീട്ടിലെത്തി എല്ലാവർക്കുമൊപ്പം പ്രഭാതഭക്ഷണം കഴിച്ചിരുന്നു. ഒരു വിവാഹത്തിൽ പങ്കെടുക്കാനുണ്ടെന്നും കയ്യിൽ മയിലാഞ്ചി ഇട്ടു നൽകണമെന്നും ആവശ്യപ്പെട്ട് പ്രതി വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തി. പെൺകുട്ടി മയിലാഞ്ചി ഇട്ടു കൊടുക്കുന്നതിനിടെ, ബാഗിലിരുന്ന സിപ്പറിൽ നിന്ന് എനർജി ഡ്രിങ്ക് കുടിക്കുകയാണെന്ന് പ്രതി പറയുകയും, തൊട്ടുപിന്നാലെ മറ്റൊരു സിപ്പർ എടുത്ത് ഇതിൽ നാരങ്ങാവെള്ളമാണെന്ന് വ്യാജേന പെൺകുട്ടിയുടെ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നു. “ഇനി നീയിത് കുടിക്ക്” എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം.
പെൺകുട്ടിയുടെ പ്രതിശ്രുത വരനുമായി താൻ വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും അയാൾ മറ്റൊരു വിവാഹം കഴിക്കുന്നത് തനിക്ക് സഹിക്കാനായില്ലെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. നോയിഡയിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി ജോലി ചെയ്യുന്ന യുവാവുമായുള്ള പെൺകുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് ഈ ദാരുണമായ സംഭവം.















