ന്യൂഡല്‍ഹി: ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ നിയമനിര്‍മ്മാണത്തിലൂടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ജനപ്രതിനിധികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിലവില്‍ 543 അംഗ സഭയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 129 എംപിമാരാണുള്ളത് (23.76%). മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം ലോക്സഭയിലെ ആകെ അംഗബലം 850 ആയി ഉയരുമ്പോള്‍ ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം 195 സീറ്റുകളായി വര്‍ദ്ധിക്കും. അതായത് വിഹിതം 23.97 ശതമാനമായി ഉയരുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങള്‍ തിരിഞ്ഞുള്ള ഏകദേശ സീറ്റ് കണക്ക്. കേരളം: നിലവിലെ 20 സീറ്റുകള്‍ 30 ആയി ഉയരും, തമിഴ്നാട്: 39-ല്‍ നിന്ന് 59 സീറ്റുകളാകും, കര്‍ണാടക: 28 സീറ്റുകള്‍ 42 ആയി വര്‍ദ്ധിക്കും, ആന്ധ്രാപ്രദേശ്: 25-ല്‍ നിന്ന് 38 ആയി ഉയരും, തെലങ്കാന: 17-ല്‍ നിന്ന് 26 സീറ്റുകളാകും. മണ്ഡല പുനര്‍നിര്‍ണ്ണയ കമ്മീഷന്‍ രൂപീകരണത്തില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ഷാ തള്ളി. മുന്‍ സര്‍ക്കാരുകളുടെ കാലത്തെ അതേ നിയമം തന്നെയാണ് ഇപ്പോഴും തുടരുന്നത്.
അതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും 2029-ന് മുന്‍പ് ഇത് നടപ്പിലാക്കില്ലെന്നും പ്രിയങ്ക ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റുകള്‍ നീക്കിവെക്കുന്ന ചരിത്രപ്രധാനമായ ബില്ലും സര്‍ക്കാര്‍ അവതരിപ്പിച്ചു. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ, 2029-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം യാഥാര്‍ത്ഥ്യമാകുമെന്നും അമിത് ഷാ ഉറപ്പുനല്‍കി.















