കോയമ്പത്തൂര്‍: ഡിഎംകെയുടെ കുടുംബ രാഷ്‌ട്രീയവും അഴിമതിയും തമിഴ്നാടിന്റെ നാശത്തിന് കാരണമാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോയമ്പത്തൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് സ്റ്റാലിന്‍ കുടുംബത്തെയും ഭരണകക്ഷിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്. തമിഴ് ജനതയുടെ താല്പര്യങ്ങളേക്കാള്‍ സ്വന്തം കുടുംബത്തിന്റെ വളര്‍ച്ചയ്‌ക്കാണ് ഡിഎംകെ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തമിഴ്നാട്ടില്‍ രണ്ട് കാര്യങ്ങള്‍ മാത്രമാണ് അസാധാരണമായി വര്‍ധിച്ചത്. ഒന്ന് ഭരണകക്ഷിയിലെ കുടുംബത്തിന്റെ ആസ്തിയും, രണ്ട് തമിഴ്നാട്ടിലെ സാധാരണക്കാരന്റെ തലയിലുള്ള കടബാധ്യതയും. ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങുമ്പോള്‍ നേതാക്കള്‍ സമ്പന്നരാകുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. സിനിമ, മാധ്യമം തുടങ്ങി തമിഴ്നാട്ടിലെ പ്രധാന മേഖലകളെല്ലാം ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. മുതിര്‍ന്ന നേതാക്കള്‍ പോലും ഈ കുടുംബത്തിലെ പുതുതലമുറ അംഗങ്ങളാല്‍ അവഗണിക്കപ്പെടുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം അഴിമതിയുടെ കേന്ദ്രമാണെന്നും തമിഴ് സംസ്‌കാരത്തെ രാഷ്‌ട്രീയ നേട്ടത്തിനായി ഇവര്‍ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാടിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്ത കുടുംബവാഴ്ചാ രാഷ്‌ട്രീയത്തിന് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അറുതി വരുത്തുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഭാരതത്തിന്റെ വികസന കുതിപ്പില്‍ തമിഴ് മക്കളെ മുന്‍നിരയില്‍ എത്തിക്കാന്‍ ബിജെപിയുടെ നയങ്ങള്‍ക്കേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ കടുത്ത ഭാഷയിലുള്ള ഈ പ്രസംഗം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ രാഷ്‌ട്രീയ പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്നാണ് കരുതപ്പെടുന്നത്. അഴിമതിക്കും കുടുംബ ഭരണത്തിനുമെതിരെയുള്ള പ്രചാരണമാണ് ബിജെപി തമിഴ്നാട്ടില്‍ മുഖ്യമായും ഉയര്‍ത്തുന്നത്. തമിഴ് പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.















