വിരുദുനഗര്‍: തമിഴ്നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. കൊല്ലപ്പെട്ടവരില്‍ 16 സ്ത്രീകളും ഉള്‍പ്പെടുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി കബീര്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സയിലാണ്. ഞായറാഴ്ച പടക്കശാലകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് കാട്ടനാര്‍പെട്ടിയിലെ ‘വനജ ഫയര്‍ വര്‍ക്‌സ്’ പ്രവര്‍ത്തിച്ചിരുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഓര്‍ഡറുകള്‍ തീര്‍ക്കാനായി നൂറോളം തൊഴിലാളികളാണ് അവധിദിവസം ജോലിക്ക് എത്തിയിരുന്നത്.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ വീണ്ടും സ്‌ഫോടനങ്ങളുണ്ടായത് പരിഭ്രാന്തി പരത്തി. ഇതില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റു. കളക്ടറും എസ്പിയും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു. മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിതറിപ്പോയ നിലയിലാണ്.
പടക്കശാല ഉടമകളായ ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. നിലവില്‍ ഒളിവിലുള്ള ഇവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വെടിമരുന്ന് നിറയ്‌ക്കുന്നതിനിടെയുണ്ടായ തീപ്പൊരിയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാരുടെ സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. വിരുദുനഗര്‍ മെഡിക്കല്‍ കോളേജില്‍ ആറുപേര്‍ ഇപ്പോഴും ഐസിയുവില്‍ തീവ്രപരിചരണത്തിലാണ്.















