കോഴിക്കോട്: വിവാഹ ഹാളിലുണ്ടായ തർക്കത്തെ തുടർന്ന് പോലീസിനെ വിളിച്ച് വിവരമറിയിച്ച വിരോധത്തിൽ യുവാവിനെ മർദിച്ച് പല്ലടിച്ച് കൊഴിച്ച കേസിൽ നാലുപ്രതികളെ കസബ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുത്താൻകടവ് ഫ്‌ളാറ്റിലെ താമസക്കാരായ രാഗേഷ് ബാബു (18), വിഷ്ണു (23), കിരൺ ശങ്കർ (19), അജയ് (18) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ഫ്‌ളാറ്റിൽ താമസിക്കുന്ന ആളെ ജനുവരി 12-ന് രാത്രി പാർക്കിങ് ഏരിയയിൽവെച്ചാണ് മർദിച്ചത്. മുഖത്ത് സ്റ്റീൽവളപോലുള്ള സാധനം ഉപയോഗിച്ച് ഇടിക്കുകയും താടിക്ക് കൈചുരുട്ടി ഇടിക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരന്റെ പല്ല് ഇളകിപ്പോവുകയും പല്ല് പൊട്ടി താടിയെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പരാതി.
യുവാവിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തുന്നതിനിടെ പ്രതികളെ ഗോവിന്ദപുരം കാവിൽത്താഴം, കല്ലുത്താൻ കടവ്, മുണ്ടിക്കൽത്താഴം എന്നിവിടങ്ങളിൽവെച്ച് പിടികൂടുകയായിരുന്നു. കസബ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.ജെ. ജിമ്മിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ പ്രദീപ്, രഗേഷ്, സജേഷ് കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുമിത്ത് ചാൾസ്, ഷിബു, സിവിൽ പോലീസ് ഓഫീസർ ജിതിൻ എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.















