കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലെത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കുമെതിരെ രൂക്ഷമായ ആക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഷ്ണുപൂരിലും പുരുലിയയിലും നടന്ന കൂറ്റന്‍ ജനമുന്നേറ്റ റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യപുരോഗതിക്കായി കൂടുതല്‍ വനിതകള്‍ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നു വരണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, വനിതാ സംവരണ ബില്ലിനെച്ചൊല്ലി പ്രതിപക്ഷത്തിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു.
2029-ല്‍ രാജ്യത്ത് വനിതാ സംവരണം നടപ്പിലാക്കുന്നത് അട്ടിമറിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും കൈകോര്‍ത്ത് ഗൂഢാലോചന നടത്തുകയാണെന്ന് മോദി ആരോപിച്ചു. സ്ത്രീ ശാക്തീകരണത്തിന് ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും, വികസന വിരുദ്ധരായ ഇത്തരം കക്ഷികളെ ജനങ്ങള്‍ വോട്ടിലൂടെ ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മമത സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ കോണ്‍ഗ്രസിന്റേത് ആദിവാസി വിരുദ്ധ നിലപാടാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യയുടെ പ്രഥമ ഗോത്രവര്‍ഗ്ഗ രാഷ്‌ട്രപതിയായി ദ്രൗപതി മുര്‍മു മത്സരിച്ചപ്പോള്‍ അവര്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ തൃണമൂല്‍ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. ബംഗാളില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിലൂടെ യഥാര്‍ത്ഥ അര്‍ഹരായ ആദിവാസികളെയും പിന്നാക്കക്കാരെയും സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് മോദി പറഞ്ഞു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഗുണകരമാകുന്ന രീതിയിലാണ് സംസ്ഥാനത്തെ ഭരണമെന്നും അദ്ദേഹം ആരോപിച്ചു.
പുരുലിയയില്‍ നടന്ന റാലിയില്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെ പ്രധാനമന്ത്രി കടന്നാക്രമിച്ചു. തൃണമൂലിന്റെ ‘മഹാ ജംഗിള്‍രാജ്’ കാരണം ബംഗാളില്‍ അഴിമതിയും അതിക്രമങ്ങളും സര്‍വ്വസാധാരണമായി മാറിയിരിക്കുകയാണ്. വികസന പദ്ധതികള്‍ ആദിവാസി മേഖലകളില്‍ എത്തുന്നില്ല. എന്നാല്‍ റാലികളിലെ ഈ വന്‍ ജനപങ്കാളിത്തം തൃണമൂല്‍ സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്നതിന്റെ തെളിവാണ്. ജനങ്ങള്‍ ബിജെപിയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം വികസനത്തിലൂടെ തിരിച്ചുനല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. ബംഗാളിലെ രാഷ്‌ട്രീയ സാഹചര്യം മാറിമറിയുകയാണെന്നും അഴിമതിക്കും പ്രീണനത്തിനുമെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ ബിജെപിക്കൊപ്പം അണിനിരക്കുന്നുവെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.















