രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണത്തിന് ഒരാണ്ട് തികയുന്നു. 26 സാധാരണക്കാരെയാണ് മതത്തിന്റെ പേരിൽ സ്വന്തം മക്കളുടേയും ഭാര്യയുടേയും മാതാപിതാക്കളുടേയും മുന്നിൽ വച്ച് ഇസ്ലാമിക ഭീകരർ നിഷ്‌കരുണം വെടിവെച്ച് കൊലപ്പെടുത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ദൃഢനിശ്ചയം പ്രകടിപ്പിച്ചത്.
ഭീകരർക്ക് തക്കതായ മറുപടി നൽകുമെന്നും നീതി നടപ്പാക്കുമെന്നും ഇന്ത്യൻ സൈന്യവും എക്സിലൂടെ വ്യക്തമാക്കി. പഹൽഗാമിൽ വിനോദസഞ്ചാരികളെ പോയിന്റെ ബ്ലാങ്കിൽ വെടിവച്ച് കൊന്ന മൂന്ന് ഭീകരരെ ‘ഓപ്പറേഷൻ മഹാദേവിലൂടെയാണ് സൈന്യം വകവരുത്തിയത്. 93 ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്. ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്നും ‘ഓപ്പറേഷൻ സിന്ദൂർ’ ഇപ്പോഴും തുടരുകയാണെന്നും സൈന്യം അറിയിച്ചു.















