കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ഗുണ്ടകളെ ജയിലിലടയ്‌ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തൃണമൂലിലെ എല്ലാ ഗുണ്ടകളും ചെവി തുറന്ന് കേട്ടോളൂ – മെയ് 5ന് ശേഷം ഏതെങ്കിലും പൗരനെ നിങ്ങള്‍ ഉപദ്രവിച്ചാല്‍, നിങ്ങളെ തലകീഴായി നിര്‍ത്തി ഞങ്ങള്‍ നേരെയാക്കും. നിങ്ങളുടെ ക്ഷേമമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മലയോര മേഖലയിലെ ജനങ്ങളെ തൊടാന്‍ നില്‍ക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ അഴിക്കുള്ളിലാകും,’ അമിത് ഷാ പറഞ്ഞു.
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായി വന്‍ പ്രഖ്യാപനങ്ങളാണ് അമിത് ഷാ നടത്തിയത്. ബംഗാളിലെ എല്ലാ അമ്മമാരുടെയും സഹോദരിമാരുടെയും അക്കൗണ്ടുകളിലേക്ക് പ്രതിമാസം 3000 രൂപ വീതം നല്‍കും. തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 3000 രൂപ സഹായധനം ഉറപ്പാക്കും. തേയിലത്തോട്ടങ്ങള്‍ക്കുള്ളില്‍ സ്‌കൂളുകള്‍ നിര്‍മ്മിക്കും. തോട്ടം തൊഴിലാളികള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം (പട്ടയം) നല്‍കും. രണ്ട് വര്‍ഷത്തിനുള്ളില്‍ തൊഴിലാളികളുടെ വേതനം 500 രൂപയിലധികം വര്‍ദ്ധിപ്പിക്കും.
ഡാര്‍ജിലിംഗിലെ ഗൂര്‍ഖാ ജനതയുടെ പ്രശ്‌നങ്ങളില്‍ മമത സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗൂര്‍ഖാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച മൂന്ന് പ്രധാന യോഗങ്ങളിലും മമതയുടെ പ്രതിനിധികള്‍ പങ്കെടുത്തില്ല. എന്നാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കാന്‍ തങ്ങള്‍ മമതയെ ആശ്രയിക്കുന്നില്ലെന്നും, ബിജെപി അധികാരത്തില്‍ വന്നാലുടന്‍ ഗൂര്‍ഖകളുടെ മനസ്സ് അറിഞ്ഞുള്ള ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന ബജറ്റില്‍ മുസ്ലീം വിഭാഗത്തിന് നല്‍കുന്ന പരിഗണന ഗോത്രവര്‍ഗക്കാര്‍ക്കും വടക്കന്‍ ബംഗാളിനും നല്‍കുന്നില്ലെന്ന് അമിത് ഷാ ആരോപിച്ചു. ‘ഗോത്രവര്‍ഗ വികസനത്തിനും വടക്കന്‍ ബംഗാളിനുമായി മമത സര്‍ക്കാര്‍ നീക്കിവെച്ചത് 2000 കോടി രൂപയാണ്. എന്നാല്‍ മദ്രസകള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി 5700 കോടിയിലധികം രൂപയാണ് നല്‍കുന്നത്,’ അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ മമത സര്‍ക്കാര്‍ പരാജയമാണെന്ന് ഷാ ചൂണ്ടിക്കാട്ടി.
സന്ദേശ്ഖാലിയിലെ സംഭവങ്ങള്‍ ബംഗാളിനാകെ നാണക്കേടാണെന്നും, ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാ ബലാത്സംഗം പ്രതികളെയും കണ്ടെത്തി ജയിലിലടയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ നടക്കാനിരിക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ബിജെപിയും തൃണമൂലും തമ്മിലുള്ള രാഷ്‌ട്രീയ പോരാട്ടം ഇതോടെ പുതിയ തലത്തിലെത്തിയിരിക്കുകയാണ്.















