ലഖ്നൗ: പ്രസവാവധി സംബന്ധിച്ച സുപ്രധാന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. ആദ്യ പ്രസവാവധി കഴിഞ്ഞ് രണ്ട് വർഷം തികഞ്ഞില്ലെന്ന കാരണത്താൽ രണ്ടാമത്തെ പ്രസവാവധി നിഷേധിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിയമപരമായ അവകാശങ്ങൾ സാമ്പത്തിക ഹാൻഡ്‌ബുക്കിലെ ചട്ടങ്ങളേക്കാൾ മുകളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മനീഷ് യാദവ് എന്ന ഉദ്യോഗസ്ഥ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് കരുണേഷ് സിംഗ് പവാർ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2026 ഏപ്രിൽ 4-ന് ഇവരുടെ അവധി അപേക്ഷ നിരസിച്ച ഉത്തരവ് കോടതി റദ്ദാക്കി. പാർലമെന്റ് പാസാക്കിയ 1961-ലെ പ്രസവാനുകൂല്യ നിയമം ഒരു ഗുണഭോക്തൃ നിയമമാണ്. സർക്കാരിന്റെ സാമ്പത്തിക ചട്ടങ്ങളേക്കാൾ ഈ നിയമത്തിനാണ് മുൻഗണന നൽകേണ്ടത്. രണ്ട് പ്രസവാവധികൾക്കിടയിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഇടവേള വേണമെന്ന ഫിനാൻഷ്യൽ ഹാൻഡ്‌ബുക്കിലെ റൂൾ 153(1) ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപേക്ഷയെ എതിർത്തത്. എന്നാൽ കേന്ദ്ര നിയമവുമായി പൊരുത്തപ്പെടാത്ത സംസ്ഥാന ചട്ടങ്ങൾക്ക് നിയമസാധുതയില്ലെന്ന് കോടതി വ്യക്തമാക്കി.ഹർജിക്കാരിക്ക് 2021-ൽ ആദ്യ കുട്ടി ജനിക്കുകയും തുടർന്ന് 2022-ൽ രണ്ടാമത്തെ അവധിക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇത് നിരസിച്ചത് നിലനിൽക്കാത്ത കാരണങ്ങൾ പറഞ്ഞാണെന്ന് കോടതി നിരീക്ഷിച്ചു.
ഹർജിക്കാരിയുടെ അവധി അപേക്ഷ നിരസിച്ച പഴയ ഉത്തരവ് റദ്ദാക്കിയ കോടതി, 2026 ഏപ്രിൽ 6 മുതൽ 2026 ഒക്ടോബർ 2 വരെ അവർക്ക് പ്രസവാവധി അനുവദിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.















